ഓപ്പറേഷൻ സിന്ദൂർ; ജെയ്ഷെ നേതാവ് അബ്ദുൽ റൗഫ് അസർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
കൊല്ലപ്പെട്ടത് കാണ്ഡഹാർ വിമാന റാഞ്ചലിലെ പ്രധാനി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിൽ ജെയ്ഷെ നേതാവ് അബ്ദുൽ റൗഫ് അസർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ഇന്ത്യ നടത്തിയ തിരിച്ചടിയിലാണ് കാണ്ഡഹാർ വിമാന റാഞ്ചലിലെ പ്രധാനിയായിരുന്ന കൊടുംഭീകരൻ കൊല്ലപ്പെട്ടത്. ജെയ്ഷെ സ്ഥാപകൻ മസൂദ് അസറിന്റെ സഹോദരനാണ് അബ്ദുൽ റൗഫ് അസർ.
കഴിഞ്ഞദിവസം ബഹവൽപൂരിൽ നടന്ന തിരിച്ചടിയിലാണ് റൗഫ് അസർ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഇയാൾക്കൊപ്പം മറ്റ് 13 പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഇക്കാര്യം ജെയ്ഷെ നേതൃത്വം സ്ഥിരീകരിച്ചു. ഇന്ത്യയിൽ തടവിൽ കഴിയുകയായിരുന്ന തന്റെ സഹോദരൻ മസൂദ് അസറിനെ വിട്ടുകിട്ടാനായി 24 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് അബ്ദുൽ റൗഫ് കാണ്ഡഹാർ വിമാന റാഞ്ചൽ പദ്ധതിയിട്ടത്. 1999 ഡിസംബറില്‍ 179 യാത്രക്കാരും 11 ജീവനക്കാരുമായി കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ച യാത്രാവിമാനം തീവ്രവാദികള്‍ റാഞ്ചിയത്. ഹര്‍ക്കത്ത് -ഉല്‍-മുജാഹിദീന്‍ എന്ന ഭീകര സംഘടനയില്‍ പെട്ട അഞ്ച് അംഗങ്ങളാണ് വിമാനം റാഞ്ചിയത്. മസൂദ് അസർ അടക്കമുള്ള ഭീകരരെ വിട്ടുനല്‍കിയതിന് ശേഷമായിരുന്നു അന്ന് ബന്ദികളെ മോചിപ്പിക്കാന്‍ സാധിച്ചത്.