വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതിയെ അറസ്റ്റ് ചെയ്തു
കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാന്റ് ചെയ്തു

കോഴിക്കോട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലക്ഷങ്ങൾ തട്ടിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കോരൻചിറ സ്വദേശി മാരുകല്ലിൽ അർച്ചന തങ്കച്ച(28)നെയാണ് കോഴിക്കോട് പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തത്. കല്ലായി സ്വദേശിയായ യുവാവിനോട് വിദേശത്ത് ജോലി ശരിയാക്കിത്തരാം എന്നുപറഞ്ഞ് 2023ൽ രണ്ട് തവണയായി മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നടപടി.
അർച്ചന വയനാട് വെള്ളമുണ്ടയിൽ ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പന്നിയങ്കര പൊലീസ് ഇൻസ്പെക്ടർ സതീഷ് കുമാർ, എസ്ഐ സുജിത്ത്, സിപിഒമാരായ രാംജിത്ത്, സുനിത, ശ്രുതി എന്നിവർ ചേർന്നാണ് യുവതിയെ കസ്റ്റഡിയിൽ എടുത്തത്. സ്വകാര്യ സ്ഥാപനത്തിൻ്റെ ഉടമയും മാനേജരും എന്ന പേരിൽ പലരുമായും ബന്ധപ്പെട്ട യുവതി ഇവരിൽ നിന്നെല്ലാം പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സമാന കുറ്റകൃത്യം നടത്തിയതിന്റെ പേരിൽ അർച്ചനയുടെ പേരിൽ എറണാകുളം പോലീസ് സ്റ്റേഷനിൽ രണ്ട് കേസുകളും വെള്ളമുണ്ടയിൽ ഒരു കേസും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാന്റ് ചെയ്തു.