പയ്യോളിയിൽ കബറടക്കം ചെയ്ത ശരീരം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തു
ഇക്കഴിഞ്ഞ 26നാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുന്നത്

തുറയൂർ:ഉപ്പയുടെ മരണവുമായി ബന്ധപ്പെട്ട് മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഖബർ തുറന്ന് പോസ്റ്റ്മോർട്ടം ചെയ്തു തുടങ്ങി. പയ്യോളി അങ്ങാടി ചെരിച്ചിൽ പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്‌ത തുറയൂർ അട്ടക്കുണ്ട് ഈളുവയലിൽ മുഹമ്മദി (58) ൻ്റെ മൃതദേഹമാണ് പുറത്തെടുത്തത്. കഴിഞ്ഞ 27 വർഷമായി ഭാര്യയും മക്കളുമായി യാതൊരു ബന്ധവുമില്ലാതെ ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നു മുഹമ്മദ്. ഇക്കഴിഞ്ഞ 26നാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മുഹമ്മദിനെ വീടിന് പുറത്തേക്ക് കാണാത്തതിനെ തുടർന്ന് അയൽവാസിയായ സ്ത്രീ ജനലിലൂടെ നോക്കിയപ്പോൾ മുഹമ്മദിനെ കസേരയിൽ മരിച്ച നിലയിൽ കണ്ടെത്തുക യായിരുന്നു. തുടർന്ന് ഇവർ നാട്ടുകാരെ വിവരം അറിയിക്കുകയും ശേഷം സഹോദരനെ വിവരം അറിയിക്കുകയും ഡോക്ടറെ വിളിച്ചുവരുത്തി മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ മൃതദേഹം മുഹമ്മദിൻ്റെ അനുജൻ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോവുകയും വൈകീട്ടോടെ ചെരിച്ചിൽ പള്ളി ഖബർസ്ഥാനിൽ അടക്കിയെന്നുമാണ് ലഭിക്കുന്ന വിവരം. മരണവിവരം അറിയിച്ചതിനെ തുടർന്ന് ഇയാളുടെ മകൻ പയ്യോളി കണ്ണംകുളം കുഴിച്ചാലിൽ മുഫീദ് സ്ഥലത്ത് എത്തിയിരുന്നു. മൃതദേഹം തിരക്ക് പിടിച്ച് സഹോദരൻ്റെ വീട്ടിലേക്ക് മാറ്റിയെന്നും ഉപ്പയുടെ അക്കൗണ്ടിൽ നിന്നും മരണശേഷം പണം പിൻവലിക്കപ്പെട്ടിട്ടുണ്ടെന്നും കാണിച്ചാണ് മകൻ ഉപ്പയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചത്. മകൻ പയ്യോളി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഖബർ തുറന്നത്. പരാതിക്കാരനായ മകൻ, ബന്ധുക്കൾ, നാട്ടുകാർ എന്നിവരും സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.രാവിലെ 10:45ന് ആരംഭിച്ച നടപടികൾ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ഉച്ചയോടെ അവസാനിപ്പിച്ചു.
കഴിഞ്ഞ 26ന് വീടിനകത്ത് മരിച്ച നിലയിൽ കാണപ്പെട്ട തുറയൂർ അട്ടക്കുണ്ട് ഈളുവയലിൽ മുഹമ്മദി(58)ൻ്റെ മൃതദേഹം ഖബറിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. മകൻ പയ്യോളി കണ്ണംകുളം കുഴിച്ചാലിൽ മുഫീദ് പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.ആർ ഡി ഒ പി അൻവർ സാദത്ത്, മെഡിക്കൽ കോളേജ് ഫോറെൻസിക് വിദഗ്ദൻ ഡോ. പി എസ് സഞ്ജയ്, കൊയിലാണ്ടി തഹസിൽദാർ (എൽ ആർ) എസ്ഐ സുബൈർ, പയ്യോളി പോലീസ് ഇൻസ്പെക്ടർ കെ സജീഷ്, സബ് ഇൻസ്പെക്ടർമാരായ പി റഫീഖ്, എം കെ ജയദാസ് എന്നിവർ നേതൃത്വം നൽകി.
'