കുറ്റ്യാടിയിലെ ദമ്പതികളുടെ ക്രൂരതയിൽ ഇതുവരെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു
കുറ്റ്യാടിയിൽ ബാർബർ ഷോപ്പ് നടത്തിയിരുന്ന അജ്‌നാസും ഭാര്യയുമാണ് മൂന്ന് കേസുകളിലെയും പ്രതികൾ

കോഴിക്കോട്: കുറ്റ്യാടി സ്കൂൾ വിദ്യാർത്ഥികളെ ലൈംഗിക പീഡനത്തിന് ഇരയാക്കി ലഹരിമരുന്ന് നൽകി ചൂഷണം ചെയ്തതിന് ഇതുവരെ രജിസ്റ്റർ ചെയ്തത് മൂന്ന് കേസുകൾ. രണ്ട് ആൺ കുട്ടികളും ഇവരുടെ സുഹൃത്തായ ഒരു പെൺകുട്ടിയും പീഡനത്തിന് ഇരയായതായാണ് പൊലീസ് നൽകുന്ന വിവരം. കുറ്റ്യാടി സ്വദേശി ബാർബർ ഷോപ്പ് നടത്തിയിരുന്ന അജ്‌നാസും ഭാര്യയുമാണ് മൂന്ന് കേസുകളിലെയും പ്രതികൾ. സൈക്കോ ക്രിമിനൽ എന്ന് പൊലീസ് തന്നെ വിശേഷിപ്പിക്കുന്ന ചേക്കു എന്ന അജ്നാസും ഭാര്യയും ചേർന്ന് സ്‌കൂൾ വിദ്യാർത്ഥികളെ ലഹരിക്കും ലൈംഗിക വൈകൃതങ്ങൾക്കും ഇരകളാക്കിയതുമായി ബന്ധപ്പെട്ട കേസാണ് കുറ്റ്യാടിയിൽ നീറിപ്പുകയുന്നത്. കഴിഞ്ഞ മാസം കുറ്റ്യാടിയിലെ ചില കടകളിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് സംഭവത്തിന്റെ ചുരുൾ അഴിയുന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുറ്റ്യാടിയിൽ ബാർബർ ഷോപ്പ് നടത്തുന്ന അജ്നാസിനൊപ്പമാണ് ലഹരി ഉപയോഗമെന്ന് വ്യക്തമായത്. തുടർന്ന് അന്വേഷണം തന്നിലേക്ക് നീളുമെന്ന് മനസിലായതോടെ ഇയാൾ ഒളിവിൽ പോയി.
ദിവസങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ കേരളത്തിനു പുറത്ത് വച്ചാണ് പ്രതിയെ പിടികൂടിയത്. ഇതിനിടെ ഇയാളും ഭാര്യയും തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായും പീഡന ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചതായും വിദ്യാർത്ഥികൾ പൊലീസിനോട് പറഞ്ഞു. കൂടുതൽ വിവരങ്ങൾ തേടിയപ്പോഴാണ് ഈ കുട്ടികളിൽ ഒരാളുടെ സുഹൃത്തായ പെൺകുട്ടിയും പീഡനത്തിന് ഇരയായെന്ന വിവരവും വന്നത്. അങ്ങനെയാണ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തത്.