പാമ്പിനെ കാറിനുള്ളിലിട്ട് ഒരു പകൽ മുഴുവൻ യാത്ര ചെയ്ത എടപ്പാൾ സ്വദേശി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പാമ്പ് വാഹനത്തിനുള്ളിൽ കയറിയതറിയാതെ കുടുംബത്തോടൊപ്പം ബന്ധുവീടുകൾ സന്ദർശിക്കാൻ പോയി

മലപ്പുറം: ഉഗ്രവിഷമുള്ള അണലിയെ കാറിനുള്ളിലിട്ട് ഒരു പകൽ മുഴുവൻ യാത്ര ചെയ്ത എടപ്പാൾ കോലമ്പ് സ്വദേശി കിഴക്കേ വളപ്പിൽ നാസറും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പാമ്പ് വാഹനത്തിനുള്ളിൽ കയറിയത് അറിയാതെയാണ് ഇവർ ബന്ധുവീടുകൾ സന്ദർശിക്കാൻ പോയത്. പകൽ മുഴുവൻ നീണ്ട യാത്ര കഴിഞ്ഞ് രാത്രി വീട്ടിലെത്തി വാഹനം നിർത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. നിർത്തിയിട്ട വാഗൺ-ആർ കാറിൻ്റെ ഡാഷ് ബോർഡിൽ ഒരു പാമ്പ് ഇഴഞ്ഞു നീങ്ങുന്നത് നാസറിന്റെ ഭാര്യ ബുഷ്റയുടെ ശ്രദ്ധയിൽപ്പെട്ടു.
ഉടൻതന്നെ വാഹനം തുറന്നു പരിശോധിച്ചപ്പോഴാണ് കാറിനുള്ളിൽ ഉണ്ടായിരുന്നത് ഉഗ്രവിഷമുള്ള അണലിയാണെന്ന് കുടുംബം തിരിച്ചറിഞ്ഞത്. വിദേശത്തുനിന്ന് അവധിക്ക് നാട്ടിലെത്തിയ നാസർ ബന്ധുക്കളെ കാണാൻ പോയ സമയത്ത് വാഹനം നിർത്തിയ എവിടെ നിന്നോ പാമ്പ് വാഹനത്തിൽ കയറിക്കൂടിയതാകാമെന്നാണ് നിഗമനം. പാമ്പിനെ വാഹനത്തിൽ നിന്ന് പുറത്തെടുത്ത് ഒഴിവാക്കിയെങ്കിലും, അണലിക്കൊപ്പം ഒരു പകൽ മുഴുവൻ യാത്ര ചെയ്‌തതിന്റെ ആഘാതത്തിലും ജീവൻ തിരിച്ചുകിട്ടിയതിലുള്ള ആശ്വാസത്തിലാണ് പ്രവാസിയായ നാസറും കുടുംബവും.