നിലമ്പൂര്‍: ഫലമറിയാന്‍ നെഞ്ചിടിപ്പോടെ കാത്തിരിപ്പ്; എല്ലാ കണ്ണും അന്‍വര്‍ നേടുന്ന വോട്ടില്‍
അന്‍വര്‍ പിടിക്കുന്ന വോട്ടായിരിക്കും മണ്ഡലത്തില്‍ വിധി നിര്‍ണയിക്കുക എന്നതിനാല്‍ എല്ലാ കണ്ണുകളും അന്‍വറില്‍ തന്നെയാണ്.

നിലമ്പൂർ :നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ചങ്കിടി പ്പേറുന്നു. കൂട്ടലും കുറയ്ക്കലുമായി മുന്നണികള്‍ സമയം തള്ളി നീക്കുമ്പോള്‍ ആത്മവിശ്വാസം കൈവിടാതെ പി വി അന്‍വറും കാത്തിരിക്കുന്നു. അന്‍വര്‍ പിടിക്കുന്ന വോട്ടായിരിക്കും മണ്ഡലത്തില്‍ വിധി നിര്‍ണയിക്കുക എന്നതിനാല്‍ എല്ലാ കണ്ണുകളും അന്‍വറില്‍ തന്നെയാണ്. തിങ്കളാഴ്ച ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെണ്ണല്‍ നടക്കുക. 263 പോളിങ് സ്റ്റേഷനുകളിലെയും വോട്ടിങ് യന്ത്രങ്ങള്‍ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിച്ച് സീല്‍ ചെയ്ത മുറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും.വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണുന്നതിന് 14 ടാബിളുകളും പോസ്റ്റല്‍ ബാലറ്റ്, സര്‍വീസ് വോട്ട് എന്നിവ എണ്ണുന്നതിന് അഞ്ച് ടാബിളുകളും സജ്ജീകരിച്ചിട്ടുണ്ട്.
വരണാധികാരിയായ പെരിന്തല്‍മണ്ണ സബ് കലക്ടറുടെ നേതൃത്വത്തില്‍ 29 വീതം കൗണ്ടിങ് സൂപ്രവൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍, കൗണ്ടിങ് സ്റ്റാഫ് എന്നിവരെയും ഏഴ് എ ആര്‍ ഒമാരും ഉള്‍പ്പെടെ ആകെ 123 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിന് നിയോഗിച്ചത്.വോട്ടെടുപ്പിന് ശേഷം ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിച്ച വോട്ടിംഗ് സാമഗ്രികള്‍ രാഷ്ട്രീയ പ്രതിനിധികള്‍, തെരഞ്ഞെടുപ്പ് നിരീക്ഷകന്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്‌കൂളിലെ സ്‌ട്രോംഗ് റൂമില്‍ പൂട്ടി സീല്‍ ചെയ്തത്.
സ്‌കൂളില്‍ കേന്ദ്ര സേന, സംസ്ഥാന സായുധ സേന, സംസ്ഥാന പോലീസ് എന്നിവയുടെ നേതൃത്വത്തില്‍. കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയി ട്ടുള്ളത്.പഞ്ചായത്ത് തിരിച്ച് ഭൂരിപക്ഷം പറയുമ്പോഴും യു ഡി എഫ് ക്യാംപും അന്‍വര്‍ പിടിക്കുന്ന വോട്ടില്‍ ആശങ്കയിലാണ്. താന്‍ ജയിക്കുമെന്ന അവകാശ വാദം തുടരുകയാണ് പി വി അന്‍വര്‍. എം സ്വരാജ് ജയിക്കുമെന്ന് പറയുമ്പോഴും വലിയ ഭൂരിപക്ഷം ലഭിക്കുമെന്ന് പറയാന്‍ എല്‍ ഡി എഫും തയ്യാറല്ല. ചില പഞ്ചായത്തുകള്‍ നിര്‍ണായക മാകും. കനത്ത പോളിങ്ങ് ചൂണ്ടിക്കാട്ടുന്നത് ജനങ്ങള്‍ ഏതോ ലക്ഷ്യത്തോടെ പോളിങ്ങ് ബൂത്തില്‍ എത്തിയെന്നാണ്. ഭരണവിരുദ്ധ വികാരമാണോ സര്‍ക്കാറിന് അനുകൂലമായ പോളിങ്ങ് ആണോ നടന്നത് എന്നേ അറിയാനുള്ളൂ.