യുവാവ് വാഹനത്തിൽ മരിച്ച നിലയിൽ; പെൺസുഹൃത്തിൻ്റെ ഭർത്താവ് കസ്റ്റഡിയിൽ
കാലിൽ പരിക്കുകളോടെ ഒഴിഞ്ഞ പറമ്പിൽ വാഹനത്തിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

കൊച്ചി: കൊച്ചി പള്ളുരുത്തിയിൽ യുവാവിനെ വാഹനത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. മരിച്ച യുവാവിൻ്റെ പെൺ സുഹൃത്തിൻ്റെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പടപ്പ് സ്വദേശി ആഷിക്ക് (30) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം. കാലിൽ പരിക്കുകളോടെ ആഷിക്കിനെ ഒഴിഞ്ഞ പറമ്പിൽ ഒരു വാഹനത്തിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ സമയം വാഹനത്തിൽ പെൺസുഹൃത്തും ഉണ്ടായിരുന്നു. തുടർന്ന് നാട്ടുകാരും പെൺ സുഹൃത്തും ചേർന്നാണ് യുവാവിനെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിക്കുന്നത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. ആദ്യ ഘട്ടത്തിൽ ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗനം. യുവാവിൻ്റെ തുടയിലും ശരീരത്തിലും നിരവധി മുറിവുകളും പരിക്കുകളും ഉണ്ടായിരുന്നു. കത്തി കൊണ്ട് ആഴത്തിലുള്ള മുറിവാണ് തുടയിൽ ഏറ്റിരുന്നത്. ആഷിഖിന്റേത് കൊലപാതകമാണെന്ന സംശയം ബന്ധുക്കൾ ഉന്നയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
അന്വേഷണത്തിൽ പെൺ സുഹൃത്തിന്റെ ഭർത്താവും സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പെൺ സുഹൃത്തിനെയും പള്ളുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ച ആഷിക്കിന് പെൺസുഹൃത്തു മായുണ്ടായിരുന്ന ബന്ധത്തിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിൻ്റെ നിഗമനം. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരുന്നതായി പൊലീസ് സൂചിപ്പിച്ചു.