സ്കൂൾ കുട്ടികൾക്ക് വാഹനം കൊടുത്തു വിടുന്ന രക്ഷിതാക്കൾ ജാഗ്രത:പോലീസ് നടപടി ശക്തമാക്കി
ലൈസൻസ് ഇല്ലാത്ത കുട്ടികൾക്ക് വാഹനം കൊടുത്താൽ രക്ഷിതാവിൻറെ പേരിൽ നടപടി

മലപ്പുറം: സ്കൂൾ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ നടത്തുന്ന 'ഓപ്പറേഷൻ ലാസ്റ്റ് ബെൽ' ശക്തമാക്കി. കഴിഞ്ഞ ദിവസം സ്‌കൂൾ പരിസരങ്ങളിൽ നടത്തിയ വാഹന പരിശോധനയിൽ ഇരുന്നൂറോളം വാഹനങ്ങൾ പിടിച്ചെടുക്കുകയും, 36 രക്ഷിതാക്കൾക്കെതിരെ കേസെടുക്കുകയും ചെയ്തു. സ്കൂൾ പരിസരങ്ങളിലെ അക്രമങ്ങൾ, അനധികൃത വാഹന ഉപയോഗം, ലഹരി ഉപയോഗം എന്നിവ തടയുന്നതിനാണ് ഈ പ്രത്യേക പരിശോധന. സ്കൂൾ വിട്ടതിന് ശേഷം വിദ്യാർത്ഥികൾ ബസ് സ്റ്റാൻഡുള്ള പൊതുസ്ഥലങ്ങളിലും മറ്റും സംഘടിച്ച് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് അക്രമാസക്തമാവുകയും പൊതു ജനങ്ങൾക്ക് ശല്യമുണ്ടാക്കുകയും ചെയ്യുന്നത് ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പരിശോധനയ്ക്ക് തുടക്കമിട്ടത്.
ഇതുവരെ വാഹനങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനത്തിന് 50 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതിൽ 36 കേസുകളും പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകിയതിന് രക്ഷിതാക്കൾക്കെതിരെ എടുത്ത കേസുകളാണ്. വിവിധ സ്റ്റേഷനുകളിൽ 200 വാഹനങ്ങൾ പിടിച്ചെടുത്തു. ഹൈസ്കൂൾ മുതൽ പ്ലസ്‌ടു വരെയുള്ള വിദ്യാർത്ഥികളാണ് പരിശോധനയിൽ പൊലീസ് പിടിയിലായത്.