ബെംഗളൂരുവിൽ ചിട്ടിയുടെ പേരിൽ നിക്ഷേപ തട്ടിപ്പ്; മലയാളി ഉടമയും കുടുംബവും മുങ്ങി
സമൂഹത്തിലെ ഉന്നതരുമായി ബന്ധമുണ്ടാക്കി ഇവരുടെ സുഹൃത്തുക്കളിൽ നിന്നടക്കം പണം വാങ്ങി

ബംഗളൂരു: ബെംഗളൂരുവിൽ നൂറ് കോടിയോളം രൂപയുടെ നിക്ഷേപതട്ടിപ്പ് നടത്തി മലയാളി സംഘം മുങ്ങിയതായി പരാതി. ആലപ്പുഴ രാമങ്കരി സ്വദേശികളായ ടോമി എ വിയും ഷൈനി ടോമിയുമാണ് ഒളിവിൽ പോയത്. എ ആൻ്റ് എ ചിട്ടിക്കമ്പനിയാണ് തട്ടിപ്പ് നടന്നത്. 265 പേർ ചിട്ടിക്കമ്പനിക്കെതിരെ ഇതുവരെ പരാതി നൽകിയിട്ടുണ്ട്. ഇരുപത്തിയഞ്ച് വർഷമായി പ്രവർത്തിക്കുന്ന ചിട്ടികമ്പനിയാണ് എ ആൻഡ് എ ചിറ്റ് ഫണ്ട്സ്. മുപ്പത് വർഷമായി ബെംഗളൂരു മലയാളികൾക്ക് സുപരിചിതരായ ടോമി എ വിയും ഷൈനി ടോമിയും ആരാധനാലയങ്ങളും മലയാളി ക്ലബുകളും കേന്ദ്രീകരിച്ച് നടത്തുന്ന പ്രവർത്തനങ്ങളിലൂടെ വിശ്വസ്തത നേടിയെടുത്തതാണ് നിക്ഷേപം കൂട്ടിയത്.
സമൂഹത്തിലെ ഉന്നതരുമായി ബന്ധമുണ്ടാക്കി ഇവരുടെ സുഹൃത്തുക്കളിൽ നിന്നടക്കം പണം നിക്ഷേപിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച വരെ പലിശയടക്കം എല്ലാം കൃത്യമായിരുന്നു. എന്നാൽ പെട്ടെന്ന് അപ്രത്യക്ഷമായി. ഒന്നേകാൽ കോടി രൂപ വിലവരുന്ന വീട് പാതിവിലയ്ക്ക് നൽകി. സ്കൂട്ടറും കാറും അടക്കം വിറ്റാണ് ഇവർ മുങ്ങിയത്. ഫോൺ സ്വിച്ച് ഓഫായതോടെ നിക്ഷേപകർ ചിട്ടികമ്പനിയിലേക്ക് എത്തി. ഉടമകൾ മുങ്ങിയെന്ന് അറിഞ്ഞതോടെ പൊലീസിൽ പരാതി നൽകി. ആയിരത്തിമുന്നൂരോളം നിക്ഷേപരാണ് ആകെയുള്ളത്. തട്ടിപ്പിൻ്റെ ഒരംശം മാത്രമാണ് പുറത്തുവന്നതെന്ന വിലയിരുത്തലിലാണ് പൊലീസ്. ടോമിയുടെയും ഭാര്യയുടെയും മകൻ സോവിയോ തുടങ്ങിയവരെ പ്രതികളാക്കി രാമമൂർത്തി നഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബെംഗളൂരുവിൽ ചിട്ടി ഫണ്ടിന്റെ പേരിൽ നിക്ഷേപ തട്ടിപ്പ്; മലയാളിയായ ഉടമയും കുടുംബവും രക്ഷപ്പെട്ടു .