കളിക്കുന്നതിനിടെ തലയിൽ അലുമിനിയം പാത്രം കുടുങ്ങിയ രണ്ടരവയസുകാരനെ രക്ഷിച്ചു
തല പാത്രത്തിൽ നിന്നും പുറത്തെടുക്കാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല

മലപ്പുറം: കളിക്കുന്നതിനിടെ തലയിൽ അലുമിനിയം പാത്രം കുടുങ്ങിയ രണ്ടരവയസുകാരന് രക്ഷകരായി അഗ്നിരക്ഷാസേന. വാഴക്കാട് ചെറുവായൂർ ചോലയിൽ ജിജിലാലിന്റെയും അതുല്യയുടെയും മകൻ അൻവിക്ക് ലാലിന്റെ തലയിലാണ് കളിക്കുന്നതിനിടെ അലുമിനിയം പാത്രം കുടുങ്ങിയത്. ഇന്നലെ വൈകുന്നേരം ആറുമണി യോടെയായിരുന്നു സംഭവം. സംഭവം നടക്കുന്നതിന് തൊട്ടുമുമ്പുവരെ കുട്ടിയുടെ മുത്തശ്ശൻ കുട്ടിയോടൊപ്പം ഉണ്ടായിരുന്നു. അദ്ദേഹം കുട്ടിക്ക് കളിപ്പാട്ടം എടുക്കുന്നതിനായി അകത്തേക്ക് പോയി തിരിച്ചു വരുന്നതിനിടയിലാണ് കുട്ടി അവിടെ ഉണ്ടായിരുന്ന അലൂമിനിയം പാത്രം തലയിലിട്ടത്. കുട്ടിയുടെ തല പാത്രത്തിൽനിന്നും പുറത്തെടുക്കാൻ വീട്ടുകാർ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല.
തുടർന്ന് മുക്കം അഗ്നിരക്ഷാ സേനയുടെ ഓഫീസിലേക്ക് കുട്ടിയുമായി നേരിട്ട് എത്തുകയായിരുന്നു. ഇരുപതു മിനിറ്റോളം സമയമെടുത്ത് അതീവശ്രദ്ധയോടെയാണ് ഉദ്യോഗസ്ഥർ കുട്ടിയുടെ തലയിൽ നിന്നും പാത്രം വേർപെടുത്തി എടുത്തത്. മുക്കം സ്റ്റേഷൻ ഓഫീസർ എം. അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ പയസ് അഗസ്റ്റിൻ, എൻ. ജയ കിഷ്, സീനിയർ ഫയർ ഓഫീസർ സി. മനോജ്, ഫയർ ഓഫീസർമാരായ എം. സജിത്ത് ലാൽ, സനീഷ് പി. ചെറിയാൻ, കെ. അഭിനേഷ്, എ.എസ്. പ്രദീപ്, പി. നിയാസ്, സി. വിനോദ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.