മേപ്പയ്യൂർ സ്കൂളിലെ പതിനൊന്ന്കാരനായ വിദ്യാർത്ഥിയെ കടയുടമ മർദ്ദിച്ചു
നടപ്പാതയിലൂടെ നടന്നു പോകുമ്പോഴാണ് കുട്ടിക്ക് നേരെ ആക്രമണമുണ്ടായത് നടപ്പാതയിലൂടെ നടന്നു പോകുമ്പോഴാണ് കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്

മേപ്പയ്യൂർ: സ്കൂൾ വിദ്യാർത്ഥിക്ക് നേരെ അകാരണമായി കടയുടമയുടെ ആക്രമണം. മേപ്പയ്യൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ പ്രൈമറി വിഭാഗം വിദ്യാർത്ഥിക്ക് നേരെയാണ് ആക്രമണം നടന്നത്. രാവിലെ സ്കൂളിലേക്ക് നടന്നു പോകുമ്പോൾ വഴിയിൽ വെച്ച് കാരയാട് സ്വദേശി ചാത്തൻ കണ്ടി സി.കെ.ഷാജി എന്നയാൾ ശാരീരികമായി കയ്യേറ്റം ചെയ്ത് പരിക്കേൽപ്പിക്കുകയും, അപമാനിക്കുകയും ചെയ്തതായാണ് പരാതി. പയ്യോളി -പേരാമ്പ്ര റോഡിൽ ഇടതു വശത്തുള്ള സ്കൂളിലേക്കുള്ള നടപ്പാതയിലൂടെ നടന്നു പോകുമ്പോഴാണ് കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. വഴിയിൽ പൊട്ടിക്കിടന്ന ബൾബ് കുട്ടി നശിപ്പിച്ചതാണെന്നാരോപിച്ച് നിരപരാധിയായ 11 വയസ്സ് പ്രായമുള്ള പിഞ്ചു ബാലനെ വലതു കവിളിലും ചെവിക്കും മർദ്ദിക്കുകയായിരുന്നു വെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്കൂൾ അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് ഹെഡ്മാസ്റ്റർ കെ.എം.മുഹമ്മദും അധ്യാപകരും ചേർന്ന് വിദ്യാർത്ഥിയെ കൊയിലാണ്ടി ഗവ.താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ തേടി. ഇ ഇ.എൻ.ടി വിഭാഗത്തിൽ പരിശോധന നടത്തി വിദഗ്ദ്ധ ചികിത്സക്ക് ശേഷം തിരിച്ചയച്ചു.
സ്കൂൾ പ്രധാനാധ്യാപകൻ മേപ്പയൂർ പോലീസിൽ വിവരമറിയിക്കുകയും മർദ്ദനമേറ്റ കുട്ടിയും രക്ഷിതാവും മേപ്പയ്യൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. കൊച്ചു കുട്ടിക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രകോപിതരായ നാട്ടുകാർ മർദ്ദിച്ചയാളുടെ കട കയ്യേറിയതായും പരാതിയുണ്ട്. സ്കൂൾ വിദ്യാർത്ഥിയെ മർദ്ദിച്ച് പരിക്കേൽപ്പിച്ച നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും, കൊച്ചു കുട്ടിക്ക് നേരെ നടന്ന ആക്രമണത്തെ ഗൗരവമായി കണ്ട് കർശന നടപടികൾ സ്വീകരിക്കണമെന്നും പി.ടി.എ പ്രസിഡന്റ് വി.പി. ബിജുവും വൈസ് പ്രസിഡന്റ് ഷബീർ ജന്നത്തും ആവശ്യപ്പെട്ടു.