ആലപ്പുഴയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നാളെ അവധി
ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

ആലപ്പുഴ :അന്തരിച്ച മുൻമുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി ആലപ്പുഴ ജില്ലയിൽ നാളെ (ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
വി. എസ്. അച്യുതാനന്ദന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കെഎസ്ആർടിസി യുടെ പ്രത്യേക ബസിൽ ആരംഭിച്ചു. ദർബാർ ഹാളിലെ പൊതുദർശന ത്തിനു ശേഷം ആണ് ആലപ്പുഴയിലേക്കുള്ള യാത്ര. കൊല്ലം വഴിയാകും ബസ് ആലപ്പുഴയിൽ എത്തുക. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്ക് പോകുന്ന വഴിയിലും പൊതുജനങ്ങൾക്ക് കാണാനും ഉള്ളിൽ കയറി ആദരാഞ്ജലികൾ അർപ്പിക്കുന്ന തിനും സൗകര്യമൊരുക്കുന്ന രീതിയിലാണ് ബസിന്റെ സജ്ജീകരണം.
വി എസിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ജില്ലയിൽ പ്രവേശിക്കുമ്പോൾ കളക്ടർ അലക്‌സ് വർഗീസിന്റെ നേതൃത്വത്തിൽ ആദരവ് നൽകും. തുടർന്ന് ജനങ്ങൾക്ക് വിവിധ ഇടങ്ങളിൽ തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി കാണുന്നതിനുള്ള അവസരം ഒരുക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ എട്ട് സ്ഥലങ്ങൾ ഇതിനായി നിശ്ചയിച്ചിട്ടുണ്ട്. ഓച്ചിറ അമ്പലത്തിന് കിഴക്കുവശം വെച്ചാണ് സ്വീകരിക്കുക. തുടർന്ന് കെപിഎസി, ജിഡിഎം ഹാൾ, കരീലകുളങ്ങര, നങ്ങ്യാർകുളങ്ങര, ഹരിപ്പാട്, തോട്ടപ്പള്ളി, ടി ഡി മെഡിക്കൽ കോളേജ് ജംഗ്ഷൻ എന്നിവിടങ്ങളിൽ ആദരവർപ്പിക്കാം. തുടർന്ന് വി എസിന്റെ വീട്ടിലേക്ക് മൃതദേഹം എത്തിക്കും.