കോഴിക്കോട് നഗരത്തിൽ വീണ്ടും തട്ടിക്കൊണ്ടു പോകൽ; പ്രതികൾ പിടിയിൽ
സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളുടെ ലൊക്കേഷൻ കണ്ടെത്തി പിടികൂടി

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വീണ്ടും തട്ടിക്കൊണ്ടു പോകൽ. കാരന്തൂർ സ്വദേശിയായ ഷാജിത്തിനെയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപ്പോയത്. മണിക്കൂറുകൾക്കകം തന്നെ തട്ടിക്കൊണ്ടു പോയ സംഘത്തെ പോലീസ് പിടികൂടി. മഞ്ചേരി സ്വദേശികളായ വക്കത്തടി മുഹമ്മദ് ഖൽസാഹ് (33), ഇരുവെട്ടി ചുങ്കത്തലങ്ങൽ വീട്ടിൽ അൽഫയാദ് (25), ചേളാരി സ്വദേശി പുളിമുക്ക് കോരൻ കണാരി വീട്ടിൽ ഷംസുദ്ദീൻ (39), അരക്കിണർ സ്വദേശി പുളിയഞ്ചേരി പറമ്പിൽ മുഹമ്മദ് നബീൽ (37), പുളിക്കൽ സ്വദേശി ചുണ്ടാബലത്ത് വീട്ടിൽ മുഹമ്മദ് നിഹാൽ (25) എന്നിവരെയാണ് കസബ പോലീസ് പിടികൂടിയത്. ഇന്നലെ പുലർച്ചയാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് ചിന്താവളപ്പിലെ ലോഡ്‌ജ് മുറിയിൽ നിന്നുമാണ് ഷാജിത്തിനെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടു പോകുന്നത് തടയാൻ ശ്രമിച്ച സുഹൃത്തുക്കളെ അടിച്ചു പരിക്കേൽപ്പിക്കുകയും ഫോൺ തട്ടിപ്പറിക്കുകയും ചെയ്‌തു. പ്രതികളായ മുഹമ്മദ് നിഹാൽ, മുഹമ്മദ് കൽസാഹ് എന്നിവരിൽ നിന്നും ഷാജിത്ത് കുഴൽപ്പണ ഇടപാടുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപ വാങ്ങിയിരുന്നു. രണ്ടുമാസമായിട്ടും ഇത് തിരിച്ചു നൽകിയില്ല. ഇതിനെ തുടർന്നാണ് പുലർച്ചെ ഹോട്ടലിൽ അതിക്രമിച്ചു കയറി തട്ടിക്കൊണ്ടുപോയത്.
കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ച പോലീസ് സംഭവ സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പ്രതികളെയും തട്ടികൊണ്ടു പോകാൻ ഉപയോഗിച്ച വാഹനവും തിരിച്ചറിയുകയായിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളുടെ ലൊക്കേഷൻ കണ്ടെത്തുകയും കസബ ഇൻസ്പെക്ടർ ജിമ്മിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൊണ്ടോട്ടിയിൽ നിന്നും പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. പ്രതികളുടെ വാഹനത്തിൽ നിന്നും മരകായുധങ്ങൾ പോലീസ് കണ്ടെടുത്തു.