പേരാമ്പ്ര ടൗണിൽ ഇന്നുമുതൽ പുതിയ ഗതാഗത പരിഷ്കരണങ്ങൾ ജൂബിലി റോഡും കോർട്ട് റോഡും ഇനി വൺവേ
അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരുടെ പേരിൽ കർശന നടപടി

പേരാമ്പ്ര: പേരാമ്പ്രയിൽ ഇന്നു മുതൽ ഗതാഗത പരിഷ്കരണം നടപ്പിലാക്കുന്നു. പട്ടണത്തിൽ അടിക്കടിയുണ്ടാവുന്ന വാഹനാപകടങ്ങൾക്കും ട്രാഫിക് നിയമ ലംഘനങ്ങൾക്കും പരിഹാരമായാണ് വീണ്ടും പരിഷ്കരണം നടത്തുന്നത്. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ട്രാഫിക് പോലീസും സംയുക്തമായി ചേർന്ന് രൂപീകരിച്ച ട്രാഫിക് അഡ്വൈസറി ബോർഡ് ആണ് പുതിയ പരിഷ്കരണങ്ങൾ നടപ്പിലാക്കുന്നത്. പരിഷ്കരണങ്ങളുടെ ഭാഗമായി പേരാമ്പ്ര കോർട്ട് റോഡും ജൂബിലി റോഡും വൺവേയാക്കും. ജൂബിലി റോഡിൽ നിന്നും മെയിൻ റോഡിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കുകയില്ല. ടൗണിൽ പലയിടങ്ങളിലായി പ്രവർത്തിക്കുന്ന പാർക്കിംഗ് സ്ഥലങ്ങൾ മാർക്ക് ചെയ്യും. അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരുടെ പേരിൽ കർശന നടപടികൾ സ്വീകരിക്കും. മേപ്പയൂർ റോഡിൽ പാർക്കിംഗ് കുറെ കൂടി മുൻപോട്ട് നീക്കും. കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ സർവീസ് നടത്തുന്ന പ്രൈവറ്റ് ബസുകൾക്ക് ഇനി ടാക്സി സ്റ്റാൻഡിന്റെ മുമ്പിൽ സ്റ്റോപ്പ് അനുവദിക്കില്ല. ടൗണിൽ അനധികൃതമായി ഓടുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. പൈതോത്ത് റോഡിലെ നിലവിലുള്ള ബസ്റ്റോപ്പ്, പാർക്ക് റസിഡൻസിക്ക് സമീപത്തേക്ക് മാറ്റുന്നതാണ്. ബസുകൾ ഒരു കാരണവശാലും സ്റ്റോപ്പില്ലാത്ത സ്ഥലങ്ങളിൽ നിർത്താൻ പാടില്ല. ബസ്റ്റാൻഡ് പരിസരത്ത് സ്ഥാപിച്ച പരസ്യ ബോർഡുകളെല്ലാം എടുത്തുമാറ്റും. ചെമ്പ്ര റോഡിൽ പാർക്ക് ചെയ്യുന്നത് റോഡിൻറെ ഒരു ഭാഗത്ത് മാത്രമാക്കി മാറ്റും തുടങ്ങിയ സുപ്രധാനമായ തീരുമാനങ്ങളാണ് എടുത്തിരിക്കുന്നത്. ഇന്നു മുതൽ ജൂലൈ (30) പരിഷ്കരണങ്ങൾ നടപ്പിലാക്കി തുടങ്ങും.
യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ പ്രമോദ്, അധ്യക്ഷം വഹിച്ചു. ഡിവൈഎസ്പി സുനിൽകുമാർ, സബ് ഇൻസ്പെക്ടർ പി ജംഷീദ്, എന്നിവരും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ട്രെയിനർ യൂണിയൻ നേതാക്കളും പൊതു മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും,വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളും വ്യാപാരി വ്യവസായ സമിതി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.