മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ചു
പാലക്കാട് മേപ്പറമ്പിൽ ശനിയാഴ്ച അർധരാത്രിയിലാണ് സംഭവം
പാലക്കാട്: 15 വയസുകാരിയായ മകളുടെ പിറകെ നടന്ന് ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ചു. സംഭവത്തിൽ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മേപ്പറമ്പ് സ്വദേശിയുടെ ഓട്ടോറിക്ഷ കത്തിച്ച സംഭവത്തിൽ പിരായിരി ഉണ്ണിയാംകുന്ന് സ്വദേശി ആഷിഫ് (28), സുഹൃത്ത് മേപ്പറമ്പ്പള്ളിക്കുളം സ്വദേശി ഷഫീഖ് (27) എന്നിവരെ ടൗൺ നോർത്ത് പൊലീസ് അറസ്റ്റിലായത്.
പാലക്കാട് മേപ്പറമ്പിൽ ശനിയാഴ്ച അർധരാത്രിയിലാണ് സംഭവം. മകളെ ആഷിഫ് പിറകെ നടന്ന് ശല്യം ചെയ്തത് പിതാവ് ചോദ്യം ചെയ്യുകയും താക്കീത് നൽകുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധത്തിലാണ് കുടുംബത്തിന്റെ്റെ ഏക വരുമാനമാർഗമായ ഓട്ടോറിക്ഷ കത്തിച്ചത്. ഗ്യാസിലോടുന്ന ഓട്ടോറിക്ഷയായിരുന്നു. നാട്ടുകാർ തീയണക്കാൻ ശ്രമിച്ചെങ്കിലും പൂർണമായും കത്തിനശിച്ചു. വീടിനും സാരമായ കേടുപാട് പറ്റി. വീട്ടിലുണ്ടായിരുന്നവർ പുറത്തേക്ക് ഓടിയാണ് രക്ഷപ്പെട്ടത്. കേസ് ഒത്തു തീർപ്പാക്കാൻ പ്രതിയുടെ ബന്ധുക്കൾ ശ്രമിക്കുന്നതായി പരാതി ഉയരുന്നുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളുടെ തുടർ നടപടികൾ തിങ്കളാഴ്‌ച നടത്തുമെന്ന് പൊലീസ് അറിയിച്ചു.

