കോഴിക്കോട് വയോധികരായ സഹോദരിമാർ വീട്ടിനുള്ളിൽ മരിച്ച നിലയിൽ
തടമ്പാട്ടുതാഴത്ത് ഉള്ള വാടക വീട്ടിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്

കോഴിക്കോട്: വയോധികരായ സഹോദരിമാരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീജയ, പുഷ്‌പ എന്നിവരാണ് മരിച്ചത്. തടമ്പാട്ടുതാഴത്ത് ഉള്ള വാടക വീട്ടിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. 67 ഉം 71 വയസ്സുള്ള സഹോദരിമാരാണ് മരിച്ചത്. രണ്ട് സഹോദരിമാരും സഹോദരനുമാണ് മൂന്ന് വർഷത്തോളമായി ഇവിടെ താമസിച്ചിരുന്നത്. സഹോദരനെ കാണാതായിട്ടുണ്ട്. ഇന്ന് രാവിലെ ഇളയസഹോദരനാണ് ബന്ധുവിനെ വിളിച്ച് സഹോദരി ശ്രീജയ മരിച്ചവിവരം അറിയിക്കുന്നത്. പുലർച്ചെ അഞ്ചുമണിയോടെയാണ് സഹോദരൻ പ്രമോദ് വിളിക്കുന്നത്. തുടർന്ന് ബന്ധു, വീട്ടിൽ വന്നു നോക്കിയപ്പോഴാണ് രണ്ടു സഹോദരിമാരേയും രണ്ടു മുറികളിലായി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരുവരുടെയും മൃതദേഹം പുതപ്പിച്ച നിലയിലായിരുന്നു. ഇവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. പ്രമോദിൻ്റെ ടവർ ലൊക്കേഷൻ പരിശോധിച്ചു നോക്കിയപ്പോൾ അവസാനമായി ഫറോക്കിലാണ് ഫോൺ ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ലോട്ടറിക്കച്ചവടം നടത്തുന്നയാളാണ് പ്രമോദ്. ഇയാൾക്ക് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റും.