കൂടു നശിപ്പിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് തൊഴിലാളി മരിച്ചു
കടന്നൽ കൂടുളള മരച്ചില്ല വെട്ടി താഴേക്കിടുന്നതിനിടയിൽ ആക്രമിക്കുകയായിരുന്നു

തിരുവനന്തപുരം: ബാലരാമപുരത്ത് കടന്നൽകൂട് നശിപ്പിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് ചികിൽസയിലായിരുന്ന മരംവെട്ട് തൊഴിലാളി മരിച്ചു. വെടിവച്ചാൻ കോവിൽ പുല്ലുവിളാകത്ത് വീട്ടിൽ രതീഷ് (37) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് വെടിവച്ചാൻകോവിലിനു സമീപം ഇഞ്ചക്കര ലേഖയുടെ വീട്ടിലെ മരത്തിലുണ്ടായിരുന്ന കടന്നലിനെ നശിപ്പിക്കാനാണ് രതീഷ് സുഹൃത്തിനൊപ്പം എത്തിയത്. ലേഖയുടെ പിതാവ് തങ്കപ്പൻ ആവശ്യപ്പെട്ടത് അനുസരിച്ചാണ് രതീഷും സുഹൃത്തും ഇന്നലെ വൈകിട്ടോടെ കടന്നലിനെ നശിപ്പിക്കാനുളള പെട്രോളുമായി എത്തിയത്. വീട്ടുകാരോട് വാതിലടച്ച് സുരക്ഷിതരായി ഇരിക്കാൻ ആവശ്യപ്പെട്ട ശേഷം കടന്നലിനെ നശിപ്പിക്കാനായി കടന്നൽ കൂടുളള മരച്ചില്ല വെട്ടി താഴേക്കിടുന്നതിനിടയിൽ കടന്നൽ രതീഷിനെ ആക്രമിക്കുകയായിരുന്നു.
ഉടനെ രതീഷിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വൈകിട്ടോടെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് മാറ്റി. രാത്രി ആരോഗ്യ സ്ഥിതി ഗുരുതരമായതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രതീഷിന്റെ കഴുത്തിനു മുകളിലാണ് കടന്നലിന്റെ ആക്രമണം ഏറ്റിരുന്നത്. നാളെ സഹോദരി ഭർത്താവ് മഹാരാഷ്ട്രയിൽ നിന്ന് എത്തിയിട്ടാവും സംസ്‌കാരം. ഭാര്യ ആശ, മക്കൾ: ആദർശ്,അഭിജിത്ത്