റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മാമിയുടെ തിരോധാനത്തിൽ ഡ്രൈവർക്കെതിരെ കുരുക്ക് മുറുകുന്നു
പരിശോധനക്കയച്ച ഡ്രൈവറുടെ ഫോൺ പരിശോധനാഫലം അടുത്ത ദിവസം ലഭിക്കും

കോഴിക്കോട്: കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തിൽ ഡ്രൈവർക്കെതിരെ കുരുക്ക് മുറുകുന്നു. ഹൈദരാബാദിൽ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ച ഡ്രൈവറുടെ ഫോൺ പരിശോധനാഫലം അടുത്ത ദിവസം ലഭിക്കും. കേസിൽ പൊലീസുകാർക്ക് വീഴ്ച പറ്റിയെന്ന ആരോപണത്തിൽ അന്വേഷണ റിപ്പോർട്ട് അടുത്ത മാസം സമർപ്പിക്കും. മാമിയെ കാണാതായ ആദ്യ 18 മണിക്കൂർ നേരത്തെ തെളിവുകൾ പരിശോധിക്കുമ്പോൾ ഡ്രൈവർ രജിത് കുമാറിന്റെ പങ്ക് വ്യക്തമാണെന്ന് ക്രൈംബ്രാഞ്ച്. മാമിയെ കാണാതായതിന് പിന്നിൽ രജിത്തിനും പങ്കുണ്ടാകാം, അല്ലെങ്കിൽ മാമിയെ എങ്ങനെ കാണാതായെന്ന് ഇയാൾക്ക് കൃത്യമായറിയാം എന്നാണ് ക്രൈംബ്രാഞ്ച് വാദം. മാമിയെ കാണാതായ സമയം രജിത് കുമാർ ഉപയോഗിച്ച ഫോൺ ഹൈദരാബാദിൽ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
മാമി കേസ് അന്വേഷണത്തിൽ ലോക്കൽ പൊലിസിന് വീഴ്ചയുണ്ടായെന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലിൽ അന്വേഷണ റിപ്പോർട്ട് സെപ്റ്റംബർ 27ന് സമർപ്പിക്കും. അതിന് ശേഷമാകും അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വകുപ്പുതല നടപടി. യഥാസമയം സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നതിൽ ലോക്കൽ പൊലീസിന് സംഭവിച്ച വീഴ്‌ചയാണ് കേസ് അന്വേഷണത്തിൽ വെല്ലുവിളിയായത് എന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.