മലപ്പുറത്ത് പാലത്തിൽനിന്ന് പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി
രാത്രി എട്ടരയോടെയാണ് കൂട്ടിലങ്ങാടി പാലത്തിൽ നിന്ന് യുവതി പുഴയിലേക്ക് ചാടിയത്

മലപ്പുറം: കൂട്ടിലങ്ങാടി പാലത്തിൽനിന്ന് പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരൂരങ്ങാടി ഒളകര സ്വദേശിയും മലപ്പുറം മുണ്ടുപറമ്പിൽ താമസക്കാരിയുമായ ദേവനന്ദ(21)യുടെ ഇന്ന് രാവിലെയോടെ കണ്ടെത്തിയത്. പോലീസും അഗ്നിരക്ഷാസേനയും ട്രോമാകെയർ അംഗങ്ങളും വൈറ്റ് ഗാർഡും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ പരുവമണ്ണ തൂക്കുപാലത്തിന് താഴെ പമ്പ് ഹൗസിന്റെ സമീപത്തുനിന്നായാണ് മൃതദേഹം ലഭിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കൂട്ടിലങ്ങാടി പാലത്തിൽനിന്ന് യുവതി പുഴയിലേക്ക് ചാടിയത്. ഇതുവഴി പോയ ബൈക്ക് യാത്രക്കാരായ ദമ്പതിമാരാണ് പാലത്തിന്റെ കൈവരിയിൽ യുവതി ഇരിക്കുന്നതു കണ്ടത്. എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിക്കുമ്പോഴേക്കും പുഴയിലേക്കു ചാടിയതായി ഇവർ പോലീസിനോടു പറഞ്ഞു. കൂട്ടിലങ്ങാടിയിൽ നിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്നു ഇവർ. 20 വയസ്സ് തോന്നിക്കുമെന്നും ഇവർ പറഞ്ഞിരുന്നു. വെള്ളവസ്ത്രം ധരിച്ച യുവതി നടന്നുവരുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ ക്യാമറയിൽ പതിഞ്ഞിരുന്നു. ഒരു പെൺകുട്ടി നടന്നുപോകുന്നതു കണ്ടതായി സമീപത്തെ പഴക്കച്ചവടക്കാരനും പറഞ്ഞു.
ഇതിനിടെ, മുണ്ടുപറമ്പ് ഡിപിഒ റോഡിൽ താമസിക്കുന്ന ദേവനന്ദയെ കാണാനില്ലെന്ന് പോലീസിൽ പരാതി ലഭിച്ചിരുന്നു. തുടർന്ന് പോലീസും അഗ്നിരക്ഷാസേനാംഗങ്ങളും ഉൾപ്പെടെ രാത്രി വൈകിയും ശനിയാഴ്ച രാവിലെയുമായി തിരച്ചിൽ നടത്തുകയായിരുന്നു. മൃതദേഹം ദേവനന്ദയുടേതാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.