കോഴിക്കോട്ടെ പ്രമുഖ ഫൊറൻസിക് സർജൻ ഡോ. ഷെർലി വാസു അന്തരിച്ചു
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം

കോഴിക്കോട്: കോളിളക്കമുണ്ടാക്കിയ നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയ പ്രമുഖ ഫൊറൻസിക് സർജൻ ഡോ. ഷെർലി വാസു (68) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വീട്ടിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തിയ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ. കോഴിക്കോട് മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗം വകുപ്പ് മുൻ മേധാവിയായിരുന്നു. നിലവിൽ കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവിയായി സേവന മനുഷ്ടിക്കുകയായിരുന്നു. ഫൊറൻസിക് മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു ഡോ. ഷെർലി വാസു.
ആയിരക്കണക്കിന് കേസുകളാണ് ഔദ്യോഗിക കാലയളവിൽ പരിശോധിച്ചത്. നൂറുകണക്കിന് വിദ്യാർഥികൾക്ക് ഫൊറൻസിക് മെഡിസിൻ വിഭാഗത്തിൽ അറിവ് പകർന്നു നൽകുകയും ചെയ്തു. കേരളത്തിലെ ആദ്യത്തെ വനിതാ ഫോറൻസിക് സർജനായിരുന്നു ഡോ. ഷെർലി വാസു. ട്രെയിനിൽ വെച്ച് പീഡനത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പരിശോധിച്ചത് ഡോ. ഷെർലി വാസുവായിരുന്നു.