വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നസിറാജ് എഡിറ്റർ മരിച്ചു
കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു

കോഴിക്കോട്: സിറാജ് സബ് എഡിറ്റർ ജാഫർ അബ്ദുർ റഹീം (33) നിര്യാതനായി. ശനിയാഴ്ച പുലർച്ചെ കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ സിറാജ് ഓഫീസിന് മുന്നിൽ വെച്ച് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കണ്ണൂർ മുണ്ടേരി മൊട്ട കോളിൽമൂല സ്വദേശിയാണ്. ഓഫീസിൽ നിന്ന് ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്‌പാത്തിലൂടെ നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്ത് നിന്ന് അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ജാഫറിനെയും കൂടെയുണ്ടായിരുന്ന സുഹൃത്തും സിറാജ് ജീവനക്കാരനുമായ അസീസിനെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അസീസ് അത്ഭുതകരമായി രക്ഷപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ ജാഫറിനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. അവിടെ നിന്ന് ഞായറാഴ്‌ച പുലർച്ചെ മിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിറാജ് മലപ്പുറം, കണ്ണൂർ, ആലപ്പുഴ ബ്യൂറോകളിൽ സേവനമനുഷ്‌ഠിച്ച ജാഫർ അടുത്തിടെയാണ് കോഴിക്കോട്ടെ സെൻട്രൽ ഡെസ്കിലേക്ക് മാറിയത്.