വയോധികന് ക്രൂരമർദ്ദനം: 45 വർഷം മുമ്പുള്ള പക 72ാം വയസ്സിൽ തീർത്തു
ഇന്ന് രാവിലെ 9.30-ഓടെയായിരുന്നു സംഭവമുണ്ടായത്
താമരശ്ശേരി: തച്ചംപൊയിലിൽ തൊഴിലുറപ്പ് ജോലിക്ക് പോവുകയായിരുന്ന വയോധികന് ക്രൂര മർദനം. പുളിയാറ ചാലിൽ മൊയ്തീൻകോയ(72)യ്ക്കാണ് മർദനമേറ്റത്. നേരത്തെ ഇദ്ദേഹത്തിന്റെ അയൽവാസി യായിരുന്ന അസീസ് ഹാജിയാണ് മർദിച്ചത്. ഇന്ന് രാവിലെ 9.30-ഓടെയായിരുന്നു സംഭവമുണ്ടായത്. 45 വർഷം മുമ്പ് മൊയ്‌തീൻകോയയും അന്ന് അയൽപക്കത്ത് താമസിച്ച അസീസ് ഹാജിയും തമ്മിൽ അതിർത്തി തർക്കമുണ്ടായിരുന്നു. അന്ന് നാട്ടുകാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നു. പിന്നീട് അസീസ് ഹാജി മറ്റൊരിടത്തേക്ക് താമസം മാറുകയും ചെയ്‌തു. തിങ്കളാഴ്‌ച മറ്റ് തൊഴിലാളികൾക്കൊപ്പം മൊയ്‌തീൻ കോയ അസീസ് ഹാജിയുടെ പറമ്പിൽ തൊഴിലുറപ്പിന് പോയിരുന്നു. തൊഴിലാളികൾ ജോലി ചെയ്യുന്ന സമയത്ത് അസീസ് ഹാജി സ്ഥലത്ത് വന്നിട്ടുണ്ടായിരുന്നില്ല.
എന്നാൽ, ജോലിക്കാരുടെ കൂടെ മൊയ്തീൻകോയ ഉണ്ടെന്ന് അറിഞ്ഞ് അസീസ് ഹാജി തൊഴിലുറപ്പ് പദ്ധതിയുടെ ചുമതലയുള്ള സുഹറയെ വിളിച്ച് മൊയ്തീൻ കോയയെ തൻ്റെ പറമ്പിൽ കയറ്റരുത് എന്ന് ആവശ്യപ്പെട്ടു. ഇതേ ആരംഭിച്ച് ചൊവ്വാഴ്‌ച അസീസ് ഹാജിയുടെ പറമ്പിൽ പോകാതെ മറ്റൊരു സ്ഥലത്തേക്കാണ് മൊയ്‌തീൻ കോയയെ ജോലിക്ക് നിയോഗിച്ചത്. ഇവിടേക്ക് പോകുന്ന അവസരത്തിൽ റോഡിൽ കാത്തിരിക്കുകയായിരുന്ന അസീസ് ഹാജി മൊയ്തീൻ കോയയെ വിളിച്ചു വരുത്തി റോഡിൽ മർദിക്കുകയായിരുന്നു. നിലത്തുവീണ മൊയ്‌തീൻകോയയെ വടി ഉപയോഗിച്ച് ക്രൂരമായി മർദിച്ചു. ബഹളം കേട്ട്ഓടിയെത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ള മറ്റ് തൊഴിലുറപ്പ് തൊഴിലാളികൾ ഇടപെട്ടാണ് അസീസ് ഹാജിയെ പിടിച്ചു മാറ്റിയത്. പിന്നീട് വീട്ടുകാർ മൊയ്‌തീൻകോയയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുക യായിരുന്നു. താമരശ്ശേരി പോലീസിൽ പരാതി നൽകി.

