അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം, ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായി മാറാൻ സാധ്യത
കേരളത്തിൽ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം

തിരുവനന്തപുരം: വടക്ക് കിഴക്കൻ അറബികടലിൽ നിലവിലുള്ള അതി തീവ്ര ന്യൂനമർദ്ദം തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ ശ്രീലങ്ക നിർദ്ദേശിച്ച ശക്തി എന്ന പേരിലാകും അറിയപ്പെടുക. ഒഡിഷക്ക് മുകളിലെ അതിതീവ്ര ന്യൂനമർദ്ദം തീവ്ര ന്യൂമർദ്ദമായി ശക്തി കുറഞ്ഞതായും നിലവിൽ ഞായറാഴ്ച വരെ ഇന്ത്യൻ തീരത്ത് വലിയ ഭീഷണിയില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കേരളത്തിൽ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം അതി തീവ്ര ന്യൂന മർദ്ദമായി മാറിയതോടെയാണ് കേരളത്തിൽ വീണ്ടും മഴ ഭീഷണി ശക്തമായത്. അതിതീവ്ര ന്യൂനമർദ്ദം ഒഡിഷ - ആന്ധ്രാ തീരത്ത് ഗോപാൽപൂരിനും പരദ്വീപിനും ഇടയിൽ കര തൊടു്. ഈ സാഹചര്യത്തിൽ ആന്ധ്രയിലും ഒഡിഷയിലും ശക്തമായ മഴക്കാണ് സാധ്യത. കേരളത്തിൽ വടക്കൻ ജില്ലകളിലും മഴ കനക്കാൻ സാധ്യതയുണ്ട്. അതിനിടെ കേരളത്തിൽ 2 ദിവസം ഇടിമിന്നൽ മഴ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.