കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മകന് സര്‍ക്കാര്‍ ജോലി നൽകി
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഓവർസിയറായിട്ടാണ് നിയമനം.

കോട്ടയം :കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മകന്‍ നവനീതിന് ജോലി നല്‍കി സര്‍ക്കാര്‍. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഓവർസിയറായിട്ടാണ് നിയമനം. മന്ത്രി വി എന്‍ വാസവന്റെ സാന്നിധ്യത്തില്‍ കോട്ടയം തിരുനക്കരയില്‍ ദേവസ്വം ബോര്‍ഡ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസിലെത്തിയാണ് നവനീത് ജോലിയില്‍ പ്രവേശിച്ചത്. രണ്ടു വര്‍ഷത്തെ പ്രൊബേഷന്‍ കാലാവധിക്ക് ശേഷം സ്ഥിര നിയമനം നല്‍കും.
എഞ്ചിനീയറിംഗ് ബിരുദധാരിയായ മകൻ നവനീതിന് തിരുവിതാം കൂർ ദേവസ്വം ബോർഡിലെ മരാമത്ത് വിഭാഗത്തിൽ തേർഡ് ഗ്രേഡ് ഓവർസിയർ തസ്തികയിൽ ജോലി നൽകുന്നതിനാണ് ബോർഡ് നേരത്തെ ഉത്തരവ് പുറത്തിറക്കിയിരുന്നു. ചേര്‍ത്തു പിടിച്ച സര്‍ക്കാരിന് നന്ദിയെന്ന് ജോലിയില്‍ പ്രവേശിച്ച ശേഷം നവനീത് പറഞ്ഞു.
അപകടത്തിന് പിന്നാലെ സർക്കാർ ബിന്ദുവിൻ്റെ കുടുംബത്തിന് 10.50 ലക്ഷം രൂപ നൽകിയിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലുള്ള എൻഎസ്എസ് യൂണിറ്റുകൾ വീട് നിർമ്മാണവും പൂർത്തിയാക്കി നൽകി. മകളുടെ ചികിത്സയും സൗജന്യമായി കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയിരുന്നു. അതിനൊപ്പമാണ് ജോലികൂടി നൽകി കുടുംബത്തിൻ്റെ സുരക്ഷിതത്വം സർക്കാർ ഉറപ്പാക്കുന്നത്.