വീട്ടിലിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്ത അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു
മുൻ കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥനായ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം: വീട്ടിലിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്ത അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ഇന്നലെ രാത്രി തിരുവനന്തപുരം കല്ലിയൂരിലാണ് സംഭവം. 74 കാരിയായ വിജയകുമാരിയാണ് കൊല്ലപ്പെട്ടത്. മുൻ കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥനായ മകൻ അജയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മുൻ സർക്കാർ ജീവനക്കാരിയാണ് കൊല്ലപ്പെട്ട വിജയകുമാരി.ഇന്നലെ (ബുധനാഴ്ച) രാത്രി 11.45 ഓടെയാണ് സംഭവം.
ഭാര്യയുമായി അകന്നതിന് ശേഷം അമ്മയോടൊപ്പമാണ് അജയകുമാർ താമസിച്ചിരുന്നത്. രാത്രി വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ മദ്യക്കുപ്പി നിലത്തുവീണ് പൊട്ടി. ഇതോടെ വീട്ടിലിരുന്ന് മദ്യപിക്കുന്നത് വിജയകുമാരി ചോദ്യം ചെയ്‌തു. ഇതിൽ പ്രകോപിതനായ അജയകുമാർ പൊട്ടിയ മദ്യക്കുപ്പിയുടെ ഭാഗമുപയോഗിച്ച് വിജയകുമാരിയുടെ കഴുത്തിൽ കുത്തുകയായിരുന്നു വെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം.
സംഭവസ്ഥലത്തു നിന്ന് തന്നെ വിജയകുമാരി മരിച്ചതായാണ് വിവരം.

