എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്തു
വാരാണസിയില്‍ നിന്ന് ഓണ്‍ലെെനായാണ് പ്രധാനമന്ത്രി ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്തത്
കൊച്ചി: എറണാകുളം-ബെംഗളൂരൂ വന്ദേഭാരത് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. വാരാണസിയില്‍ നിന്ന് വീഡിയോ കോണ്‍ഫെറന്‍സിങിലൂടെയാണ് പ്രധാനമന്ത്രി ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തത്. തുടർന്ന് എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ നിന്ന് എറണാകുളം-ബെംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനയോട്ടം ആരംഭിച്ചു.
ഉദ്‌ഘോടനയോട്ടത്തില്‍ ജന പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, അധ്യാപകര്‍, കുട്ടികള്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്യുവന്‍സര്‍മാര്‍ തുടങ്ങിയ സുവനീര്‍ ടിക്കറ്റുള്ളവര്‍ മാത്രമാണ് യാത്രചെയ്യുന്നത്. നവംബര്‍ 11-ന് എറണാകുളം-ബെംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ സാധാരണ സര്‍വ്വീസ് ആരംഭിക്കും. അതിനായുള്ള ബുക്കിങ് ശനിയാഴ്ച ഉച്ചയ്‌ക്കോ ഞായറാഴ്ച രാവിലെയോ തുടങ്ങും. എറണാകുളം-ബെംഗളൂരൂ എസി ചെയര്‍ കാറിന് 1095 രൂപ വരെയും എസ് എക്‌സിക്യൂട്ടീവ് ചെയര്‍ കാറിന് 2280 രൂപ വരെയും ആയിരിക്കും ടിക്കറ്റ് നിരക്ക്. കേരളത്തില്‍ തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലെ സ്റ്റോപ്പുകള്‍ കൂടാതെ കെ ആര്‍ പുരം, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍ ഉള്‍പ്പെടെ ആറ് സ്റ്റോപ്പുകള്‍ മാത്രമാണ് എറണാകുളം-ബെംഗളൂരൂ വന്ദേഭാരതിന് ഉണ്ടാവുക. അതിനാല്‍, എറണാകുളത്ത് നിന്നും ബെംഗളൂരൂ വരെയുള്ള 630 കിലോമീറ്റര്‍ ദൂരം എട്ട് മണിക്കൂര്‍ 40 മിനിറ്റ് കൊണ്ടാണ് എത്തുന്നത്.
ഈ പാതയിലൂടെയുള്ള ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ട്രെയിനിന്‍ സര്‍വീസാകും എറണാകുളം-ബെംഗളൂരൂ വന്ദേഭാരത്. എട്ട് കോച്ചുകളുള്ള ട്രെയിനില്‍ 600 യാത്രക്കാര്‍ക്ക് ഒരു സമയം യാത്രചെയ്യാന്‍ കഴിയുന്ന രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്. എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ നിന്നാരംഭിക്കുന്ന എറണാകുളം-ബെംഗളൂരൂ വന്ദേഭാരത് ട്രെയിനിന്റെ ആഘോഷ ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി പി രാജീവ് എന്നിവരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു.

