കൊച്ചിയില്‍ 'എഫ് കമ്പനി' ഗുണ്ടാ ഗ്യാങ്ങുകളുടെ പ്രധാന ബിസിനസ് ലഹരിക്കച്ചവടം
വെളിപ്പെടുത്തി ഗുണ്ടാ നേതാവ് മരട് അനീഷ്
കൊച്ചി: കൊച്ചിയിലെ കുപ്രസിദ്ധ ക്രിമിനൽ ഗാങ്ങുകളുടെ പ്രധാന ബിസിനസ് ഇപ്പോൾ ലഹരി കച്ചവടമാണെന്ന് വെളിപ്പെടുത്തി ഗുണ്ടാ നേതാവ് മരട് അനീഷ്. മുംബൈയിലെ ഡി കമ്പനി പോലെ എഫ് കമ്പനി എന്ന പേരിട്ടാണ് പല സംഘങ്ങൾ ഒരൊറ്റ ഗാങ്ങായി മാറിയത്. ലഹരി കച്ചവടത്തെ എതിർത്തെന്ന പേരിൽ പൊലീസ് ഒത്താശയോടെ കേരളത്തിന് വെളിയിൽ വെച്ച് തന്നെ എൻകൗണ്ടറിലൂടെ കൊല്ലാൻ നീക്കം നടന്നെന്നും മരട് അനീഷ് പറഞ്ഞു. ലഹരിക്കച്ചവടമാണ് പ്രധാന വരുമാന മാർഗമെന്നും എഫ് കമ്പനി എന്ന് പേരിട്ടാണ് ഗ്യാങ്ങുകൾ പ്രവർത്തിക്കുന്നത്. പൊലീസും ഗുണ്ടകളും ഭായി ഭായി ബന്ധമാണ് എന്നും മരട് അനീഷ് പറഞ്ഞു
കൂടാതെ എൻകൗണ്ടറിലൂടെ തന്നെ കൊല്ലാൻ നീക്കമുണ്ടെന്നും മരട് അനീഷ് പറയുന്നു. തമിഴ്നാട്ടിലും കർണാടകയിലും നീക്കം നടന്നു. ലഹരിക്കച്ചവടത്തിന് പിന്തുണ നൽകാത്തതിലുളള വൈരാഗ്യമാണ് കാരണം. കൊച്ചിയിലെ ചില പൊലീസ് ഉദ്യോഗസ്ഥരാണ് എൻകൗണ്ടറിന് ചരട് വലിച്ചത്. വിയ്യൂർ ജയിലിൽവെച്ച് തന്നെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തതിന് പിന്നിലും കൊച്ചിയിലെ ചില പൊലീസുദ്യോഗസ്ഥരാണ് എന്നും അനീഷ് പറഞ്ഞു.
കൊച്ചിയുടെ അധോലോകത്തെ ഏറെക്കാലം നിയന്ത്രിച്ച മരട് അനീഷാണ് ആരും കാണാത്ത നഗരത്തിന്‍റെ ഇപ്പോഴത്തെ പിന്നാമ്പുറത്തെക്കുറിച്ച് തുറന്നു പറയുന്നത്. ഗുണ്ടായിസവും റിയൽ എസ്റ്റേറ്റ് ഇടപാടുകളുമല്ല ക്രിമിനൽ ഗ്യാങ്ങുകളുടെ പ്രധാന വരുമാന മാർഗം. തായ് വാനിൽ നിന്നടക്കം വൻതോതിൽ ലഹരിമരുന്ന് നഗരത്തിലേക്ക് ഒഴുകുകയാണ്. അവയെ നിയന്തിക്കുന്നത് കൊച്ചിയിലെ ഗൂണ്ടാ അധോലോക സംഘമാണെന്നും മരട് അനീഷ് പറയുന്നു. എഫ് കമ്പനി എന്ന് പേരിട്ടാണ് ഇടപാടുകൾ നടത്തുന്നത്.

