അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നു; അമ്മ ഗുരുതരാവസ്ഥയിൽ
പൊലീസ് സ്ഥലത്തെത്തി ബലം പ്രയോഗിച്ചാണ് പ്രതിയെ കീഴ്പ്പെടുത്തിയത്
ആലപ്പുഴ: കായംകുളം കളരിക്കലിൽ മകൻ്റെ വെട്ടേറ്റ പിതാവ് മരിച്ചു. പുല്ലുകുളങ്ങര പീടികച്ചിറ നടരാജൻ ആണ് മരിച്ചത്. വെട്ടേറ്റ മാതാവ് സിന്ധുവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും തലയ്ക്ക് പരിക്കേറ്റ പിതാവിൻ്റെ ജീവൻ രക്ഷിക്കാനായില്ല. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മൃതദേഹം.
രാത്രി 9 മണിയോടെയാണ് സംഭവമുണ്ടായത്. സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട് വീട്ടിൽ വഴക്ക് പതിവായിരുന്നതായി ബന്ധുക്കൾ പറയുന്നു. സംഭവ സമയത്തും ഇവർ തമ്മിൽ പ്രശ്നമുണ്ടായതായി അയൽ വാസികൾ പറഞ്ഞു. വീട്ടിൽ നിന്ന് ബഹളം കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. മാതാപിതാക്കളെ വെട്ടി ചോരയിൽ കുളിച്ചുനിൽക്കുന്ന നവജിത്തിനെയാണ് നാട്ടുകാർ കാണുന്നത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ബലം പ്രയോഗിച്ചാണ് നവജിത്തിനെ കീഴ്പ്പെടുത്തിയത്. അഭിഭാഷകൻ ആണ് മകൻ നവജിത്ത് നടരാജൻ. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

