ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം വർദ്ധനവ്
ഈ സീസണിൽ 13 ലക്ഷത്തോളം തീർത്ഥാടകരാണ് നവംബർ 30 വരെ ശബരിമലയിൽ എത്തിയത്.
പത്തനംതിട്ട :2025-26 മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞ സീസണിൽ ഇതേ സമയത്തെ അപേക്ഷിച്ച് (69 കോടി) 33.33 ശതമാനം കൂടുതൽ. ഇന്നലെ (നവംബർ 30) വരെയുള്ള കണക്കാണിത്.
വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വിൽപ്പനയിൽ നിന്നാണ്. 47 കോടി രൂപയാണ് അരവണയിൽ നിന്നുള്ള വരുമാനം. കഴിഞ്ഞ വർഷം ആദ്യത്തെ 15 ദിവസം ഇത് 32 കോടിയായിരുന്നു. 46.86 ശതമാനം വർധന.
അപ്പം വിൽപ്പനയിൽ നിന്ന് ഇതുവരെ 3.5 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വർഷവും ഏകദേശം ഇതേ തുക തന്നെയായിരുന്നു ലഭിച്ചിരുന്നത്. കാണിക്കയിൽ നിന്നുള്ള വരുമാനം 2024 ൽ ഇതേ സമയം 22 കോടി ആയിരുന്നപ്പോൾ ഈ സീസണിൽ അത് 26 കോടിയായി; 18.18 ശതമാനം വർധന. ഈ സീസണിൽ 13 ലക്ഷത്തോളം തീർത്ഥാടകരാണ് നവംബർ 30 വരെ ശബരിമലയിൽ എത്തിയത്.

