മത്സ്യ ബന്ധനത്തിനിടെ കപ്പി പൊട്ടി തലയിൽ വീണ് മത്സ്യ തൊഴിലാളിക്ക് ദാരുണാന്ത്യം
കോഴിക്കോട് ചോമ്പാൽ ഭാഗത്താണ് അപകടമുണ്ടായത്
കോഴിക്കോട്: ചോമ്പാൽ മത്സ്യ ബന്ധനത്തിനിടെ വല വലിച്ചു കയറ്റാനുപയോഗിക്കുന്ന വലിയ കപ്പി പൊട്ടി തലയിൽ വീണ് മത്സ്യ തൊഴിലാളിക്ക് ദാരുണാന്ത്യം. കോഴിക്കോട് ചോമ്പാൽ ഭാഗത്താണ് അപകടമുണ്ടായത്. എലത്തൂർ പുതിയനിരത്ത് ഹാർബർ ഗസ്റ്റ്ഹൗസിന് സമീപം തമ്പുരാൻ വളപ്പിൽ താമസിക്കുന്ന വാമനൻ(58) ആണ് മരിച്ചത്. ജിനരാജ് എന്നയാളുടെ ഉടമസ്ഥതയിലുള്ള മണിമുത്ത് എന്ന ബോട്ടിൽ വെച്ചാണ് അപകടമുണ്ടായത്. ചോമ്പാൽ ഭാഗത്ത് കടലിൽ വല വലിക്കുന്നതിനിടെ സുമിത്രാ മാധവ് എന്ന ബോട്ടിലെ വലയുമായി ഉടക്കിപ്പോവുകയായിരുന്നു. തുടർന്ന് ശക്തമായി വലിക്കുന്നതിനിടെ കപ്പി പൊട്ടി വാമനൻ്റെ തലയിൽ പതിച്ചു.
ഗുരുതരമായി പരിക്കേറ്റ വാമനനെ പെട്ടെന്ന് തന്നെ ബോട്ട് ഹാർബറിൽ അടുപ്പിച്ച് വടകരയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സുഗതയാണ് ഭാര്യ. മക്കൾ: ജിനിഷ, വിഷ്ണുപ്രിയ, സംഗീത. മരുമക്കൾ: ജെറീഷ്, ശോഗിൽ.

