കരൂർ ദുരന്തം: നടൻ വിജയ് ഇന്ന് സിബിഐക്ക് മുന്നിൽ ഹാജരാകും
പാർട്ടി ഭാരവാഹികളിൽ നിന്നും സിബിഐ വിവരങ്ങൾ ശേഖരിച്ചിരുന്നു.
കരൂർ: കരൂർ അപകടത്തിൽ നടനും ടി വി കെ അധ്യക്ഷനുമായ വിജയ് ഇന്ന് സിബിഐക്ക് മുന്നിൽ ഹാജരാകും. ഇന്ന് ദില്ലിയിലെ സിബിഐ ആസ്ഥാനത്ത് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് നേരത്തെ തന്നെ നോട്ടിസ് നൽകിയിരുന്നു.
ദുരന്തത്തിന് പിന്നിലെ സുരക്ഷാവീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് പ്രധാനമായും സിബിഐ പരിശോധിക്കുന്നത്.നേരത്തെ പാർട്ടി ഭാരവാഹികളിൽ നിന്നും സിബിഐ വിവരങ്ങൾ ശേഖരിച്ചിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം വിജയ്‌യുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയിലെടുത്തിരുന്നു.
ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്തു നിന്നാണ് വാഹനം പിടിച്ചെടുത്തത്. തുടർ പരിശോധനകൾക്കായി വാഹനം കരൂരിലെ സിബിഐ ക്യാമ്പ് ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബർ 27ന് കരൂരിൽ നടന്ന ടിവികെയുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേരാണ് മരിച്ചത്. സംഭവത്തിൽ സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് സിബിഐ അന്വേഷണം ആരംഭിച്ചത്.

