കോഴിക്കോട് നിന്ന് കുറ്റ്യാടി മാനന്തവാടി റൂട്ടിൽ പുതിയ 12 ബസ്സുകൾ കൂടി
മൈസൂർ ബസ് പുലർച്ചെ വടകരയിൽ നിന്ന് ആരംഭിച്ച പത്തുമണിയോടെ മൈസൂരിൽ എത്തും
കുറ്റ്യാടി: കോഴിക്കോട്-കുറ്റ്യാടി-മാനന്തവാടി റൂട്ടിൽ കെഎസ്ആർടിസി 12 ബസ് സർവീസുകൾ കൂടി ആരംഭിക്കാൻ തീരുമാനിച്ചതായി കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎൽഎ അറിയിച്ചു. വടകര-കുറ്റ്യാടി- മാനന്തവാടി-മൈസൂരു റൂട്ടുകളിൽ പുതിയ കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പുലർച്ചെ വടകരയിൽനിന്ന് ആരംഭിച്ച് രാവിലെ 10 മണിയോടെ മൈസൂരുവിൽ എത്തുന്ന രീതിയിലാണ് മൈസൂർ സർവീസ് ക്രമീകരിക്കുക. കുറ്റ്യാടി റൂട്ടിലെ രാത്രികാല യാത്രാദുരിതം പരിഹരിക്കാൻ ബസ് സർവീസുകളുടെ ആവശ്യകത എംഎൽഎ ഗതാഗത മന്ത്രി ബി.ഗണേഷ് കുമാറിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. വടകരയിൽനിന്ന് കുറ്റ്യാടി വഴി മൈസൂരുവിലേക്ക് ബസ് സർവീസുകൾ ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനവും നൽകിയിരുന്നു. കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎയുടെ അധ്യക്ഷതയിൽ കെഎസ്ആർടിസി കൺട്രോളിങ് ഇൻസ്പെക്ടർ വി.എം.ഷാജി, എടിഒ രഞ്ജിത്ത്, ഇൻസ്പെക്ടർ ഇൻ-ചാർജ് എസ് ഷിബു എന്നിവർ പങ്കെടുത്ത പ്രത്യേക യോഗത്തിലാണ് കോഴിക്കോട്-കുറ്റ്യാടി- മാനന്തവാടി റൂട്ടിൽ ബസ് സർവീസുകൾ വർധിപ്പിക്കാൻ ധാരണയായത്.
മണിയൂർ, വേളം ഗ്രാമ പഞ്ചായത്തുകളിലെ ഗതാഗത പ്രശ്‌നങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. രാവിലെ വടകരയിൽ നിന്ന് മണിയൂരിലേക്ക് പുതുതായി കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചതായി കൺട്രോളിങ് ഇൻസ്പെക്ടർ അറിയിച്ചു. പുറമേരി ഗ്രാമപഞ്ചായത്തിൽ ഗ്രാമവണ്ടി സർവീസ് നടപ്പാക്കിയതോടെ ഗതാഗത പ്രശ്‌നങ്ങൾക്ക് പരിഹാരമായതായും ഉദ്യോഗസ്ഥർ അറിയിച്ചു.

