കോഴിക്കോട് 700 ഗ്രാം എംഡിഎംഎ യുമായി കടിയങ്ങാട് സ്വദേശി റിമാൻഡിൽ
വരും ദിവസങ്ങളിലും പരിശോധന കർശനമാക്കും
പേരാമ്പ്ര: കടിയങ്ങാട് എടവലത്ത് ഷലൂൽ ആണ് അറസ്റ്റിൽ ആയത്.കോഴിക്കോട് മിംസ് ഹോസ്പിറ്റലിനടുത്തുള്ള മർഹബ ലോഡ്ജിൽ നിന്നും വാണിമേൽ സ്വദേശിയായ ഷംസീർ എന്നയാളെ സിറ്റി ഡാൻസഫ് സ്‌ക്വാഡും മെഡിക്കൽ കോളേജ് പോലീസും ചേർന്ന് 709 ഗ്രാം എംഡിഎംഎ യുമായി പിടികൂടിയിരുന്നു. ഇയാൾക്ക് ഇത്രയും വലിയ തോതിൽ എംഡിഎംഎ എത്തിച്ചു നൽകിയത് കടിയങ്ങാട് എടവലത് ഷലൂൽ ആണെന്നും ഷംസീറിന്റെ കയ്യിൽ നിന്ന് 2 ലക്ഷം രൂപയോളം ഷലൂൽ വാങ്ങുകയും ചെയ്തുവെന്നും ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്നതിൽ പ്രധാനി ഷലൂലിന്റെ അടുത്ത ബന്ധു ആണെന്നും അന്വേഷണത്തിനിടെ പോലീസ്സിന് മനസ്സിലായി.
തുടർന്ന് കടിയങ്ങാട് തെക്കേടത്ത് കടവിലെ വീട്ടിൽ നിന്നും സിറ്റി പോലീസും പേരാമ്പ്ര ഡിവൈഎസ്പി സ്‌ക്വാഡും ചേർന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കടിയങ്ങാട് കേന്ദ്രീകരിച്ച് രാസലഹരി വിൽപന വർദ്ധിച്ചു വരുന്നതായും രാത്രികാലങ്ങളിൽ യുവാക്കൾ ഇവിടെ തമ്പടിക്കാറുണ്ടെന്നും നാട്ടകർ നേരത്തെ പോലിസിനും വിവരം നൽകിയിരുന്നു. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും പോലീസ് പറഞ്ഞു.

