21 ലിറ്റർ മാഹി മദ്യവുമായി പേരാമ്പ്ര സ്വദേശി പിടിയിൽ
രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചത്
മേപ്പയ്യൂർ: മാഹിയിൽ നിന്നും വിൽപനയ്ക്ക് കൊണ്ടുവന്ന 21 ലിറ്റർ മദ്യവുമായി യുവാവിനെ മേപ്പയ്യൂർ പോലീസ് പിടികൂടി. പേരാമ്പ്ര സ്വദേശി ചിരുതകുന്നുമ്മൽ തയ്യുള്ള പറമ്പിൽ ജിനേഷിനെയാണ് കേരളത്തിൽ വിൽപ്പന പാടില്ലാത്ത മാഹി മദ്യവുമായി പോലീസ് പിടിച്ചത്. പേരാമ്പ്രയിൽ സ്ഥിരമായി ഒരാൾ വലിയ തോതിൽ ബോക്സുകളിൽ കൊണ്ടുവന്ന് മദ്യവിൽപന നടത്തുന്നുണ്ടെന്നു രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്കൂട്ടറിൻ്റെ മുന്നിലും സീറ്റിനടിയിലുമായി ഒളിപ്പിച്ച നിലയിൽ മാഹിമദ്യം കണ്ടെത്തിയത്.
രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ഫറസ് ടി യുടെ കീഴിലെ ഡാൻസാഫും പേരാമ്പ്ര ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രൻ്റെ കീഴിലെ സ്ക്വാഡും മേപ്പയ്യൂർ പോലീസ് സ്റ്റേഷൻ എസ് ഐ ഗിരീഷ്, ലത്തീഫ് സി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ ചെറുവണ്ണൂരിൽ വച്ച് വാഹനം തടഞ്ഞ് പിടികൂടിയത്. ഇയാൾ പോലീസിനെയും എക്സൈസിനെയും കബളിപ്പിച്ച് അതിസമർത്ഥമായി മാഹിയിൽ നിന്നും മദ്യം കൊണ്ടുവന്ന് മദ്യവിൽപന നടത്തുകയായിരുന്നു. പോലീസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. ഇയാൾ പേരാമ്പ്ര കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ പ്രവൃത്തികൾ ചെയ്തു വരുന്നതായും പോലീസ് നിരീക്ഷിച്ചു വന്നിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും റിമാൻറു ചെയ്യിക്കുമെന്നും പോലീസ് അറിയിച്ചു. മദ്യം കൊണ്ടുവന്ന സ്കൂട്ടർ പോലീസ് പിടിച്ചെടുത്ത് കോടതിക്ക് കൈമാറും.

