കിണറ്റില്‍ വീണ മൂന്നുവയസ്സുകാരനെ രക്ഷിക്കാനിറങ്ങിയ അച്ഛന്‍ മരിച്ചു.
ഇന്നലെ വൈകീട്ട് ഏഴുമണിയോടെയാണ് അപകടം
തൃശൂര്‍: കിണറ്റില്‍ വീണ മൂന്നു വയസ്സുകാരനെ രക്ഷിക്കാനിറങ്ങിയ അച്ഛന്‍ മരിച്ചു. വാരിയത്ത് വീട്ടില്‍ വിഷ്ണു (32) ആണ് മരിച്ചത്. മകന്‍ അരുഷ് കിണറ്റില്‍ വീണതറിഞ്ഞ് രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു. ഇന്നലെ വൈകീട്ട് ഏഴു മണിയോടെയാണ് അപകടം. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന അരുഷ് ആള്‍മറയില്ലാത്ത കിണറിന് സമീപത്തേക്ക് പോയി കാല്‍ തെന്നി വീഴുകയായിരുന്നു. ഇതറിഞ്ഞതോടെ അച്ഛന്‍ വിഷ്ണു രക്ഷിക്കാന്‍ കിണറ്റിലേക്ക് ചാടി. ബഹളം കേട്ടെത്തിയ അയല്‍വാസി വൈശാഖ് കിണറ്റിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി.അപ്പോഴേക്കും വടക്കാഞ്ചേരി അഗ്‌നിരക്ഷാ സേനയും എത്തി. കുട്ടിയെ രക്ഷിച്ചതറിഞ്ഞതോടെ അഗ്‌നി രക്ഷാസേനാംഗങ്ങള്‍ മടങ്ങാന്‍ നില്‍ക്കുകയായിരുന്നു. അപ്പോഴാണ് വിഷ്ണുവിനെ കാണാനില്ലെന്നും കിണറ്റിലേക്ക് ചാടിയിട്ടുണ്ടാകുമെന്നും സംശയം പറഞ്ഞത്. അഗ്‌നിരക്ഷ സേനാംഗങ്ങള്‍ കിണറ്റിലിറങ്ങി നടത്തിയ തിരച്ചിലിലാണ് വിഷ്ണുവിനെ കിണറ്റിലെ ചേറില്‍ കുടുങ്ങിയനിലയില്‍ കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അരുഷിനെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലേക്കും പിന്നീട് ഗവ. മെഡിക്കല്‍ കോളേജിലേക്കും മാറ്റി.
കുട്ടി അപകടനില തരണം ചെയ്തതായാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. കിണറ്റിനുള്ളില്‍ ഓക്‌സിജന്‍ കുറവായിരുന്നുവെന്നും ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നതായും ഇരുവരെയും രക്ഷിക്കാനിറങ്ങിയവര്‍ പറഞ്ഞു. നിര്‍മാണത്തൊഴിലാളിയാണ് വിഷ്ണു. ഭാര്യ: സുനിത.

