കുറുവങ്ങാട് എം.ബി.ബി.എസ് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് നാട്ടുകാർ
സ്‌കൂട്ടറിന്റെ പിൻഭാഗത്ത് കേടുപാടുകൾ സംഭവിച്ച നിലയിലാണ്
കൊയിലാണ്ടി: കുറുവങ്ങാട് സ്കൂട്ടർ അപകടത്തിൽ മൂന്ന് എം.ബി.ബി.എസ് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് നാട്ടുകാർ. അപകടത്തിൽപ്പെട്ട സ്‌കൂട്ടറിന്റെ പിന്നിൽ മറ്റേതോ വാഹനം ഇടിച്ചിട്ടുണ്ടെന്ന സംശയം ഉന്നയിക്കുകയാണ് പ്രദേശവാസികൾ. സ്‌കൂട്ടറിന്റെ പിൻഭാഗത്ത് കേടുപാടുകൾ സംഭവിച്ച നിലയിലാണ്. നാട്ടുകാരുടെ ആരോപണത്തെ കുറിച്ച് പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിക്കുന്നുണ്ട്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടം നടന്നത്. അതുകൊണ്ടുതന്നെ റോഡില്‍ വാഹനങ്ങള്‍ നന്നേ കുറവായിരുന്നു. അപകടത്തിന് പിന്നാലെ ഇതുവഴി കടന്നുപോയ ഓട്ടോ ഡ്രൈവറുടെ ശ്രദ്ധയിലാണ് ഈ സംഭവം പെട്ടതും അദ്ദേഹമാണ് നാട്ടുകാരെ അറിയിച്ചതും.
വാഹനം നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നായിരുന്നു പ്രാഥമിക നിഗമനം. സ്‌കൂട്ടറിന്റെ മുന്‍ഭാഗം മതിലില്‍ കുത്തിനില്‍ക്കുന്ന നിലയിലാണ് വാഹനം കണ്ടത്. അപകടത്തില്‍ മൂന്ന് വിദ്യാര്‍ഥികളും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. വാഹനത്തിന്റെ പിന്‍ഭാഗത്തുള്ള കേടുപാടുകളും മൂന്നുപേര്‍ക്കും മരണം സംഭവിക്കുന്ന തരത്തില്‍ വാഹനം ഇടിക്കണമെങ്കില്‍ പിറകില്‍ നിന്നോ എന്തോ ഇടിച്ചിട്ടുണ്ടാകുമെന്ന സംശയവുമാണ് നാട്ടുകാര്‍ പങ്കുവെക്കുന്നത്. അപകടം നടന്ന സ്ഥലം പൊലീസ് സീല്‍ ചെയ്തിട്ടുണ്ട്. വടകര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധന പുരോഗമിക്കുകയാണ്. അതിനുശേഷമേ അപകടം സംബന്ധിച്ച കാര്യത്തില്‍ വ്യക്തത വരൂ. മലബാര്‍ മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥികളായ കൊല്ലം സ്വദേശിയായ നന്ദ കിഷാര്‍, കായംകുളം സ്വദേശി അഭിയാന്‍, പാലക്കാട് സ്വദേശി അഭിനവ് എന്നിവരാണ് മരിച്ചത്. മൂന്നുപേരുടെയും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

