ജാമ്യത്തിലിറങ്ങി വീണ്ടും ലഹരിവിൽപ്പന; റിസോർട്ട് നടത്തിപ്പുകാരൻ എം.ഡി.എം.എയുമായി പിടിയിൽ
പുഴമുടിയിലെ 'ഫ്രീബേഡ്' റിസോർട്ടിൽ വെച്ചാണ് പോലീസ് സംഘം ഇയാളെ പിടികൂടിയത്
കൽപ്പറ്റ: ലഹരിക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും മാരക ലഹരി മരുന്നുകളുമായി റിസോർട്ട് നടത്തിപ്പുകാരൻ പിടിയിലായി. അമ്പിലേരി റീമാ കോട്ടേജിൽ കെ. ഷൈജൽ (43) ആണ് കൽപ്പറ്റ പോലീസിന്റെയും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെയും പിടിയിലായത്. ഇയാൾ നടത്തിവരുന്ന പുഴമുടിയിലെ 'ഫ്രീബേഡ്' റിസോർട്ടിൽ വെച്ചാണ് കഴിഞ്ഞ ദിവസം പോലീസ് സംഘം ഇയാളെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും 0.62 ഗ്രാം എം.ഡി.എം.എയും, 6.63 ഗ്രാം കഞ്ചാവും, ലഹരി വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന അര ലക്ഷത്തോളം രൂപയും പോലീസ് കണ്ടെടുത്തു.
കുപ്രസിദ്ധ ലഹരി കടത്തുകാരൻ
പിടിയിലായ ഷൈജൽ മുൻപും വൻ ലഹരിവേട്ടയിൽ പ്രതിയായിട്ടുള്ളയാളാണ്. 2025 ജൂൺ മാസത്തിൽ വിൽപനയ്ക്കായി കർണാടകയിൽ നിന്നും കടത്താൻ ശ്രമിച്ച 76.44 ഗ്രാം എം.ഡി.എം.എയുമായി (വാണിജ്യ അളവ്) ഇയാളും കൂട്ടാളിയും പോലീസിന്റെ പിടിയിലായിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇയാൾ വീണ്ടും ലഹരി വിപണന രംഗത്ത് സജീവമായത്.എസ്.ഐമാരായ വിമൽ ചന്ദ്രൻ, സജി ഷിനോബ്, എ.എസ്.ഐ ജിജി മോൾ, എസ്.സി.പി.ഒ അരുൺ രാജ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

