സൈബർ സെക്യൂരിറ്റി വിദഗ്ധന്റെ വീട്ടിൽ നിന്ന് 21 പവൻ സ്വർണം കവർന്നു
വീട്ടുടമസ്ഥന്റെ പരാതിയിൽ നടക്കാവ് പൊലീസ് കേസ് എടുത്തു
കോഴിക്കോട് : സൈബർ സെക്യൂരിറ്റി വിദഗ്ധന്റെ വീട്ടിൽ നിന്ന് 21 പവൻ സ്വർണം കവർന്നു. തിരുത്തിയാട് അഴകൊടി പൊൽപ്പായമെന വീട്ടിൽ പി.വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിലാണ് മോഷണം ഉണ്ടായത്. ചൊവ്വാഴ്ച രാവിലെ ആറിനും വൈകിട്ട് നാലിനുമിടയിലാണ് മോഷണം ഉണ്ടായതെന്നാണ് കരുതുന്നത്. വീടിന്റെ പൂട്ടു പൊളിച്ച് അകത്തു കയറിയാണ് അലമാരയിൽ സൂക്ഷിച്ച 21 പവൻ സ്വർണം കവർന്നത്. വീട്ടുടമസ്ഥന്റെ പരാതിയിൽ നടക്കാവ് പൊലീസ് കേസ് എടുത്തു. വിരലടയാള വിദഗ്ധരും മറ്റും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
വിനോദും ഭാര്യയും ചൊവ്വാഴ്ച രാവിലെ ആറുമണിയോടെ ഗുരുവായൂർ ദർശനത്തിനായി പോയിരുന്നു. വൈകിട്ട് നാലു മണിയോടെ മടങ്ങിയെത്തി യപ്പോഴാണ് വീട് കുത്തിത്തുറന്ന ശേഷം മോഷണം നടത്തിയതായ സൂചന ലഭിച്ചത്. അലമാരയുടെ ലോക്കർ കുത്തിപ്പൊളിച്ചാണ് മോഷണം. വിരലടയാള വിദഗ്ധർ എത്തി പരിശോധിച്ചപ്പോൾ കാണാതായെന്നു പരാതി നൽകിയ ചില ആഭരണങ്ങൾ അലമാരയ്ക്കുള്ളിൽ തന്നെ സ്ഥാനം മാറിയ നിലയിൽ കണ്ടെത്തി. എന്നാൽ ഏകദേശം 20 ലക്ഷത്തോളം രൂപ വില വരുന്ന മറ്റു ചില ആഭരണങ്ങൾ കണ്ടെത്താനായില്ല. നടക്കാവ് എസ്ഐ സി.പി.ലിനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

