പേരാമ്പ്രയിൽ രേഖകളില്ലാതെ കടത്തിയ 2.70 ലക്ഷം പിടികൂടി
തുക കളക്ടറേറ്റിലെ എക്സ്പെൻഡിച്ചർ നോഡൽ ഓഫീസർക്ക് കൈമാറി
പേരാമ്പ്ര: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ കർശന പരിശോധനയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന രണ്ട് ലക്ഷത്തി എഴുപതിനായിരം രൂപ പിടികൂടി. പേരാമ്പ്ര ലാസ്റ്റ് കല്ലോട് വെച്ചാണ് സംഭവം. ഇലക്ഷൻ സ്പെഷ്യൽ സ്ക്വാഡായ സ്റ്റാറ്റിക് സർവയലൻസ് ടീമാണ് തുക പിടിച്ചെടുത്തത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സംഘത്തെ സംശയം തോന്നി തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. തുക കൈവശം വെക്കുന്നതിനോ കൈമാറുന്നതിനോ ആവശ്യമായ കൃത്യമായ രേഖകൾ ഹാജരാക്കാൻ യാത്രികർക്ക് സാധിക്കാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥർ പണം കണ്ടു കെട്ടുകയായിരുന്നു. പിടിച്ചെടുത്ത തുക കളക്ടറേറ്റിലെ എക്സ്പെൻഡിച്ചർ നോഡൽ ഓഫീസർക്ക് കൈമാറി.
സെക്ട്രൽ മജിസ്‌ട്രേറ്റ് സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. സിവിൽ പോലീസ് ഓഫീസർ സുഭാഷ് കെ.സി., വിഷ്ണു, രാഹുൽ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു.
.

