മദ്യപിച്ച് പോലീസ് വാഹനമോടിച്ച മുന്ന് പോലീസ്കാർക്ക് സസ്പെൻഷൻ
പത്തനംത്തിട്ട നഗരത്തിൽ മദ്യപിച്ച് വാഹനമോടിച്ച പോലീസുകാരെ വനിതാ ഓട്ടോറിക്ഷ ഡ്രൈവർ അടക്കമുള്ള നാട്ടുകാർ തടഞ്ഞുവെച്ചു.
പത്തനംതിട്ട: മദ്യപിച്ച് പോലീസ് ജീപ്പോടിച്ച് മറ്റ് വാഹനങ്ങളിൽ ഇടിയ്ക്കാൻചെന്ന സംഭവത്തിൽ പോലീസുകാരെ സസ്പെൻഡ് ചെയ്തു. മൂന്നു പോലീസ് ഉദ്യോഗസ്ഥരെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുള്ളത്. പ്രിയേഷ്, രാഹുൽ, സുമൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവർ പ്രിയേഷിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
അശ്രദ്ധമായി വാഹനമോടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവറായ യുവതി ഓപ്പറേഷൻ തൂഫാൻ പരിശോധനയ്ക്കിറങ്ങിയ പോലീസ് സംഘത്തെ പിൻതുടർന്ന് തടയുകയായിരുന്നു. പത്തനംതിട്ട ഡിവൈ.എസ്.പിയുടെ ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടായിരുന്നത്.
പത്തനംതിട്ട നഗരത്തിൽ ചൊവ്വാഴ്ച വൈകീട്ടായിരുന്നു നാടകീയ സംഭവങ്ങൾ. മൈലപ്രഭാഗത്തുനിന്ന് വന്ന പോലീസ് ജീപ്പ് പലയിടത്തുംവെച്ച് മറ്റ് വാഹനങ്ങളെ ഇടിയ്ക്കാൻ ചെന്നിരുന്നു. ഇതിനിടെയാണ് വനിതാ ഡ്രൈവർ ഓടിച്ച ഓട്ടോറിക്ഷയിലും തട്ടാനൊരുങ്ങിയത്. നിർത്താതെപോയ ജീപ്പിനെ പിൻതുടർന്ന ഇവർ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് സമീപത്ത് റിങ് റോഡിൽവെച്ച് ജീപ്പ് തടഞ്ഞ് അപകടകരമായ യാത്രയെ ചോദ്യംചെയ്തു നാട്ടുകാരും കൂടി. രംഗം വഷളായതോടെ ജിപ്പിലുണ്ടായിരുന്ന ഒരാൾ ബാഗുമായി ഇറങ്ങിയോടിയെങ്കിലും സ്ഥലത്തുണ്ടായിരുന്നവർ തടഞ്ഞുവെച്ചു. ബഹളം കൂടിയതോടെ പത്തനംതിട്ട പോലീസെത്തി മൂന്നുപേരേയും കൂട്ടിക്കൊണ്ടുപോയി. പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തുകയുംചെയ്തു.

