തെരുവുനായ ആക്രമണം രണ്ടര വയസ്സുകാരന് പരിക്ക്
ഫറോക്കിനടുത്ത് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനും രക്ഷിക്കാൻ എത്തിയ അമ്മയ്ക്കുമാണ് തെരുവുനായയുടെ കടിയേറ്റത്
ഫറോക്ക്: തെരുവുനായ ശല്യം വീണ്ടും മനുഷ്യജീവന് ഭീഷണിയാകുന്ന ദാരുണ സംഭവത്തിൽ ഫറോക്കിൽ രണ്ടര വയസ്സുള്ള കുഞ്ഞിനും അമ്മയ്ക്കും നായയുടെ കടിയേറ്റു.
കോട്ടുപ്പാടത്ത് ഇന്നലെ ഉച്ചയ്ക്കുശേഷമാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിന് നേരെയാണ് തെരുവുനായ പാഞ്ഞെത്തിയത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നായയുടെ ആക്രമണത്തിന് ഇരയായത്.ആക്രമണത്തിൽ കുഞ്ഞിന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിദഗ്ധ പരിശോധനയ്ക്ക് ശേഷം കണ്ണിന് ശസ്ത്രക്രിയ ആവശ്യമായി വരുമെന്ന് ഡോക്ടർമാർ അറിയിച്ചു.
കാലിന് കടിയേറ്റ അമ്മയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം പ്രദേശത്ത് വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. തെരുവുനായ ശല്യം സംബന്ധിച്ച് നിരവധി പരാതികൾ ഉയരുന്നുണ്ടെങ്കിലും ഫലപ്രദമായ നടപടികൾ ഇനിയും വൈകുകയാണെന്ന പരാതിയും നാട്ടുകാർ ഉന്നയിക്കുന്നു.

