ശബരിമലയിൽ ഇനി മുതൽ ഭക്തർ കൊണ്ടുവരുന്ന നെയ്യ് മാത്രം ഉപയോഗിക്കും
ശബരിമലയിൽ നെയ് വാങ്ങിയതിലുള്ള ക്രമക്കേടിൽ ദേവസ്വം ബോർഡിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ
പത്തനംതിട്ട : ശബരിമലയിലേക്ക് നെയ്യ് വാങ്ങിയതിലെ ക്രമക്കേടില്‍ ദേവസ്വം ബോര്‍ഡിനും വീഴ്‌ച സംഭവിച്ചിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാര്‍. ഗുണമേന്മ കുറഞ്ഞ നെയ്യ് അരവണയില്‍ ചേര്‍ത്തത് ഒരുതരത്തിലും അംഗീകരിക്കാനാകില്ല. നെയ്യ് പണം കൊടുത്ത് വാങ്ങേണ്ടതില്ലെന്ന തന്‍റെ ബോര്‍ഡിന്‍റെ തീരുമാനം ശരിയെന്ന് തെളിഞ്ഞൂവെന്നും അദ്ദേഹം പറഞ്ഞു.
മിൽമ വിതരണം ചെയ്‌ത നെയ്യ് വഴിമധ്യേ മാറ്റി ഗുണനിലവാരം കുറഞ്ഞ നെയ്യ് ശബരിമലയിൽ എത്തിച്ച സംഭവത്തിൽ ദേവസ്വം ബോര്‍ഡിനും വീഴ്‌ച സംഭവിച്ചിട്ടുണ്ട് പുറത്ത് നിന്ന് നെയ്യ് വാങ്ങേണ്ടെന്നും അരവണ നിര്‍മാണത്തിനായി ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് മാത്രം ഉപയോഗിച്ചാല്‍ മതിയെന്നുമുള്ള തന്‍റെ ബോർഡിന്‍റെ തീരുമാനം ശരിയാണെന്ന് തെളിഞ്ഞെന്നും കെ ജയകുമാര്‍ പറഞ്ഞു.
സാമ്പിൾ പരിശോധിക്കാൻ ഇവിടെ ഫുഡ് സേഫ്റ്റിയുടെ ലാബുണ്ട്. ഭക്തർ കൊണ്ടുവരുന്ന നെയ്യ് ശുദ്ധീകരിച്ച് ഉപയോഗിക്കും. അധികം നെയ്യ് ആവശ്യം വരില്ല. പരാതി വരുന്നത് വരെ മില്‍മയുടെ നെയ്യിന്‍റെ കാര്യത്തില്‍ സംശയമില്ലായിരുന്നു. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന കാര്യം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

