അപകടമരണം ബെംഗളുര് ഇലക്ട്രോണിക് സിറ്റിയിൽ പ്രതിഷേധം ശക്തമാകുന്നു
സ്കൂട്ടർ അപകടത്തിൽ മലയാളി യുവതി മരിച്ച സംഭവത്തെ തുടർന്ന് റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധം ശക്തമാകുന്നു.
ബെംഗളൂരു: സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു മലയാളി യുവതി മരിച്ച സംഭവത്തില്‍ ബെംഗളൂരുവില്‍ പ്രതിഷേധം ശക്തമാകുന്നു. റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ നിരവധി തവണ ഇവിടെ പ്രതിഷേധം നടന്നിരുന്നു. യുവതി മരിച്ചതിന് പിന്നാലെ ഇലക്ട്രോണിക് സിറ്റി മേഖലയിലെ റോഡുകളുടെ ശോചനീയാവസ്ഥക്ക് എതിരെ പ്രദേശവാസികള്‍ മെഴുകുതിരി റാലി നടത്തി. കാലങ്ങളായി തകര്‍ന്ന് കിടക്കുന്ന ഇലക്ട്രോണിക് സിറ്റി ഫേസ് 2-ലെ ആനന്ദ് നഗറിലെ റോഡുകളില്‍ കാല്‍നടയാത്ര പോലും ദുഷ്‌കരെമായതോടെയാണ് റസിഡന്റ്‌സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ റാലി നടത്തിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ആനന്ദ് നഗര്‍ റോഡിലുണ്ടായ സ്‌കൂട്ടര്‍ അപകടത്തില്‍ ബാലുശ്ശേരി സ്വദേശിനി മേധ പൃഥിരാജ് (30) മരിച്ചത്. റോഡിലെ കുഴിയില്‍ ചാടിയ സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ മേധയുടെ ദേഹത്തൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓഫിസിലെ ജീവനക്കാരിയായ മേധ സഹപ്രവര്‍ത്തകയുടെ കൂടെ സ്‌കൂട്ടറില്‍ ജോലിക്ക് പോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.

