കൃഷി നാശത്തിന്റെ പേരിൽ ആനകളുടെ സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കാൻ ആവില്ല: സുപ്രീം കോടതി
കൃഷിനാശം ഉണ്ടാക്കുന്നതിന്റെ പേരിൽ ആനകളുടെ സഞ്ചാരം തടയാനോ വെടിവെച്ച് ബലപ്രയോഗത്തിലൂടെ തുരത്താനോ സാധ്യമല്ലെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി
ഡൽഹി: വിളനാശം ഉണ്ടാക്കുന്നുവെന്നതിന്റെ പേരിൽ ആനകളുടെ സഞ്ചാരം സംസ്ഥാനങ്ങൾക്ക് തടയാനാകില്ലെന്ന് സുപ്രീം കോടതി. വന്യജീവികളുടെ സ്വാഭാവിക സഞ്ചാരം തടസ്സമില്ലാതെ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, രാജ്യത്തെ ആനത്താരകളിൽ അടിയന്തരമായി സർവേ നടത്താനും കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. മാത്രമല്ല ആനകളെ തുരത്താൻ വെടിവെപ്പ് ഉൾപ്പെടെയുള്ള ബലപ്രയോഗം നടത്താൻ പാടില്ലെന്നും കോടതി നിർദേശിച്ചു.വന്യജീവികളുടെ സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുന്ന നടപടികൾ ഒരു സംസ്ഥാനവും സ്വീകരിക്കരുതെന്നാണ് ചീഫ് ജസ്റ്റിസിന്‍റെ നിര്‍ദേശം.ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആനക്കൂട്ടങ്ങൾ വളരെ ദീർഘദൂരം സഞ്ചരിക്കുന്ന ശീലമുള്ളവരാണെന്നും അവരുടെ സ്വാഭാവിക സഞ്ചാരപാതകൾ തടസ്സപ്പെടാൻ പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വിളനാശത്തിന്റെ പേരിൽ തടസ്സങ്ങളുണ്ടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും, തദ്ദേശീയമായ പ്രശ്നങ്ങൾ കാരണം വന്യജീവി സംരക്ഷണം അവഗണിക്കാ നാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

