മുനമ്പം സ്റ്റേഷന്റെ സാരഥികളായി സഹോദരിമാർ
മുനമ്പം പോലീസ് സ്റ്റേഷനിൽ ആദ്യ വനിത എസ്എച്ച് ഒ ആയി എം എസ് ഷെറി. അതേ സ്റ്റേഷനിൽ തന്നെ എ എസ് ഐ ആയി സഹോദരി എം എസ് രാജിയും.
മുനമ്പം: മുനമ്പം പൊലീസ് സ്റ്റേഷന്റെ ചരിത്രത്തിലെ ആദ്യ വനിത എസ്.എച്ച്.ഒ ആവാനുള്ള അപൂർവ നിയോഗവുമായി എം.എസ് ഷെറി. എസ്.എച്ച്.ഒ പദവിയിൽനിന്ന് സി.ഐമാരെ നീക്കി വീണ്ടും എസ്.ഐമാരെ നിയമിക്കാനുള്ള സർക്കാർ നയത്തിന്റെ ഭാഗമായി ജില്ലയിൽ 34 സ്റ്റേഷനുകളിൽ നാലിടത്ത് മാത്രമാണ് വനിതകൾ നിയോഗിക്കപ്പെട്ടിട്ടുള്ളത്.
പോത്താനിക്കാട്, രാമമംഗലം, കൂത്താട്ടുകുളം സ്റ്റേഷനുകളാണ് മറ്റുള്ളവ. കേരള പൊലീസിന്റെ ചരിത്രത്തിൽ ആദ്യമായാണ് വനിതകളെ ലോ ആൻഡ് ഓർഡർ പൊലീസ് സ്റ്റേഷനുകളിൽ പൂർണ ചുമതലയോടെ എസ്.എച്ച്.ഒ ആയി നിയമിക്കുന്നത്. ജൂണിൽ പ്രിൻസിപ്പൽ എസ്.ഐ ആയി സ്റ്റേഷനിൽ ചുമതലയേറ്റ ഷെറിക്ക് പുതിയ നിയോഗം ലഭിക്കുകയായിരുന്നു.
വൈപ്പിൻ അയ്യമ്പിള്ളി സ്വദേശിയാണ് ഷെറി. മൂത്തകുന്നത്താണ് സ്ഥിരതാമസം. ഭർത്താവ്: ശ്രീകാന്ത്. മുനമ്പം സ്റ്റേഷനിൽതന്നെ ജോലി ചെയ്യുന്ന എ.എസ്.ഐ എം.എസ് രാജി മൂത്ത സഹോദരിയാണ്. സഹോദരൻ കൊച്ചി സിറ്റി പൊലീസിൽ ജോലി ചെയ്യുന്നു.

