headerlogo
recents

തുല്യ ജോലിക്ക് തുല്യ വേതനം ആവശ്യപ്പെട്ട് പ്രീപ്രൈമറി അധ്യാപകരും ആയമാരും സുപ്രീം കോടതിയിൽ

കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോടനുബന്ധിച്ച് പി ടി എ കൾ നടത്തുന്ന പ്രീപ്രൈമറി സ്കൂളിലെ അധ്യാപകർ കൊടുത്ത കേസിൽ സംസ്ഥാന സർക്കാറിന്റെ നിലപാട് ചോദിച്ചിരിക്കുകയാണ് സുപ്രീം കോടതി.

 തുല്യ ജോലിക്ക് തുല്യ വേതനം ആവശ്യപ്പെട്ട് പ്രീപ്രൈമറി അധ്യാപകരും ആയമാരും സുപ്രീം കോടതിയിൽ
avatar image

NDR news

26 Aug 2026 02:20 PM

ന്യൂഡല്‍ഹി: കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളോടനുബന്ധിച്ച് പി.ടി.എ.കളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രീ-പ്രൈമറി സ്‌കൂളുകളിലെ അധ്യാപകര്‍ക്കും ആയമാര്‍ക്കും തുല്യ ജോലിക്ക് തുല്യ വേതനം എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ അര്‍ഹമായ വേതനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തേടി സുപ്രീം കോടതി. ജസ്റ്റിസ്മാരായ പി.കെ. മിശ്ര, ചന്ദ്രശേഖര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സര്‍ക്കാര്‍ നിലപാട് തേടിയത്.

        കഞ്ചിക്കോട് ജി.എല്‍.പി. സ്‌കൂളിലെ പ്രീ-പ്രൈമറി അധ്യാപിക കാമാക്ഷിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ ആണ് തുല്യ ജോലിക്ക് തുല്യ വേതനം എന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. സര്‍ക്കാരിന്റെ അനുമതിയോടെ സര്‍ക്കാര്‍ വിദ്യാലയങ്ങളോടനുബന്ധിച്ച് പി.ടി.എ.കള്‍ നടത്തുന്ന പ്രീ-പ്രൈമറി വിഭാഗങ്ങളിലെ അധ്യാപകരുടെയും ആയമാരുടെയും സേവന-വേതന വ്യവസ്ഥകള്‍ നിശ്ചയിക്കണമെന്നത് ദീര്‍ഘകാല ആവശ്യമാണ്. ഇവരുടെ സേവന-വേതന വ്യവസ്ഥകള്‍ പ്രത്യേകം നിര്‍ണയിക്കണമെന്ന് കേരള ഹൈക്കോടതി നേരത്തെ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.

       എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതുസംബന്ധിച്ച സേവന-വേതന വ്യവസ്ഥകള്‍ സര്‍ക്കാര്‍ അന്തിമമായി രൂപീകരിച്ചിട്ടില്ലെന്നാണ് ഹര്‍ജിക്കാരുടെ പരാതി. പി.എസ്.സി. മുഖേന നിയമിതരായ സര്‍ക്കാര്‍ പ്രീ-പ്രൈമറി അധ്യാപകരും ആയമാരും നിര്‍വഹിക്കുന്നതിന് സമാനമായ ജോലിയാണ് നിര്‍വഹിക്കുന്നതെന്നും, അതിനാല്‍ 'തുല്യ ജോലിക്ക് തുല്യ വേതനം' എന്ന ഭരണഘടനാ തത്വത്തിന്റെ അടിസ്ഥാനത്തില്‍ തുല്യമായ വേതനത്തിന് അര്‍ഹതയുണ്ടെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഷാജി പി. ചാലി വാദിച്ചു.

      ഷാജി പി. ചാലിക്ക് പുറമെ അഭിഭാഷകന്‍ പി.എസ്. സുധീറും ഹര്‍ജികാര്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായി. ഹര്‍ജി സെപ്റ്റംബര്‍ 21-ന് വീണ്ടും പരിഗണിക്കും.

NDR news
26 Aug 2026 02:20 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents