നിക്ഷേപം തിരിച്ചു കിട്ടാൻ കരുവന്നൂർ ബാങ്കിന് മുമ്പിൽ ഒരു കുടുംബം
നിക്ഷേപത്തുക തിരിച്ചു കിട്ടാത്തതിനാൽ മകളുടെ മെഡിക്കൽ പഠനത്തിനുള്ള ഫീസ് അടയ്ക്കാൻ കഴിയാതെ നിസ്സഹായരായി ഒരു കുടുംബം കരുവന്നൂർ സഹകരണ ബാങ്കിന് മുന്നിൽ സമരത്തിൽ
തൃശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് എംബിബിഎസ് പൂർത്തിയാക്കിയ മകളുടെ തുടർപഠനം വഴിമുട്ടിയ കുടുംബം നീതിതേടി ബാങ്കിന് മുന്നിൽ സമരത്തിൽ. മാടായിക്കോണം കാക്കനാട് വീട്ടിൽ ഉണ്ണികൃഷ്ണനും കുടുംബവുമാണ് തങ്ങളുടെ നിക്ഷേപം തിരിച്ചു കിട്ടാൻ ബാങ്ക് പടിക്കൽ പ്രതിഷേധവുമായി തുടങ്ങിയത്. റിട്ടയർമെന്റ് ആനുകൂല്യമായി ലഭിച്ച 30 ലക്ഷത്തോളം രൂപയാണ് ഉണ്ണികൃഷ്ണൻ കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്നത്.
പഠനത്തിൽ മിടുക്കിയായ ഉണ്ണികൃഷ്ണന്റെ മകൾ ആദിത്യ, കർണാടക ബെല്ലാരിയിലെ വിജയനഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്നാണ് മികച്ച രീതിയിൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. തുടർന്ന് മെഡിക്കൽ പിജി പഠനത്തിനായി തയ്യാറെടുക്കുന്ന ആദിത്യയ്ക്ക് കോഴിക്കോട് ആറുമാസത്തെ എൻട്രൻസ് കോച്ചിംഗിനായി ഫീസും ഹോസ്റ്റൽ ചിലവുമടക്കം ലക്ഷക്കണക്കിന് രൂപ ആവശ്യമുണ്ട്. ഈ പഠനച്ചിലവുകൾ മുൻകൂട്ടി കണ്ട് കഴിഞ്ഞ ജൂൺ മാസത്തിൽ നിക്ഷേപത്തിൽ നിന്ന് 10 ലക്ഷം രൂപ തിരികെ നൽകണമെന്ന് കുടുംബം ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിരുന്നുഎന്നാൽ പതിനായിരം രൂപ മാത്രമാണ് ബാങ്ക് തന്നത്.
ഒരുവഴിയുമില്ലാതെയാണ് കുടുംബസമേതം ബാങ്കിന് മുന്നിലിരുന്ന് സമരം ചെയ്യാൻ ഇവർ നിർബന്ധിതരായത്. തങ്ങളുടെ ന്യായമായ നിക്ഷേപത്തുക പൂർണ്ണമായി തിരികെ ലഭിക്കുന്നതുവരെ ബാങ്കിന് മുന്നിലെ സമരം തുടരുമെന്ന് ഉണ്ണികൃഷ്ണനും കുടുംബവും വ്യക്തമാക്കി. കരുവന്നൂർ ബാങ്കിലെ സാമ്പത്തിക തിരിമറികൾ കാരണം കഷ്ടപ്പെടുന്ന ഒരുപാട് നിക്ഷേപകരിൽ ഒന്നമാത്രമാണിത്.

