വിദേശരാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനം അതേ നമ്പറിൽ കേരളത്തിലും ഓടിക്കാം
വിദേശരാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനം ആറുമാസത്തേക്ക് 35000 രൂപ അടച്ച് അതേ നമ്പറിൽ കേരളത്തിലെ നിരത്തിലൂടെ ഓടിക്കാവുന്നതാണ്
കൊച്ചി : വിദേശരാജ്യങ്ങളിൽ ഉപയോഗിക്കുന്ന സ്വന്തം വാഹനവുമായി അവധിക്ക് നാട്ടിലെത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ആശ്വാസം. ‘കാർനെറ്റ് ഡി പാസേജ്’ വ്യവസ്ഥയിൽ വിദേശത്ത് രജിസ്റ്റർചെയ്ത വാഹനങ്ങൾ കേരളത്തിൽ താത്കാലികമായി ഉപയോഗിക്കുന്നതിനുള്ള നടപടികൾ മോട്ടോർവാഹന വകുപ്പ് വേഗത്തിലാക്കി.
ആദ്യഘട്ടത്തിൽ ആറു മാസത്തേക്കാണ് അനുമതി. പ്രത്യേക സാഹചര്യങ്ങളിൽ അപേക്ഷ നൽകിയാൽ ആറുമാസം കൂടി കാലാവധി നീട്ടാം. എന്നാൽ പരമാവധി ഒരുവർഷം മാത്രമേ വാഹനം ഇന്ത്യയിൽ ഉപയോഗിക്കാനാകു.
വിദേശ രജിസ്‌ട്രേഷനുള്ള വാഹനങ്ങൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഹ്രസ്വകാല നികുതി പദ്ധതിയാണ് പ്രവാസികൾക്ക് ഏറെ പ്രയോജനകരം. വാഹനത്തിന്റെ വില എത്രയായാലുംആറുമാസത്തേക്ക് 35,000 രൂപ മാത്രമാണ് നികുതിയായി ഈടാക്കുന്നത്.
ദുബായിൽനിന്ന് എറണാകുളം സ്വദേശി പ്രശോഭ് ശശിധരൻ പറപ്പുറത്ത് കൊണ്ടുവന്ന ഫോർഡ് എഫ്-150 ആണ് പദ്ധതിയുടെ പ്രയോജനം നേടി നടപടികൾ പൂർത്തിയാക്കിയ വാഹനങ്ങളിലൊന്ന്.ദുബായ് ആർ. 28483’ എന്ന നമ്പർ രേഖപ്പെടുത്തിയ വാഹനമാണ് കാർനെറ്റ് വ്യവസ്ഥയിൽ കേരളത്തിലെത്തിച്ചത്.ആറുമാസത്തേക്കുള്ള ഹ്രസ്വകാല നികുതിയായ 35,000 രൂപ അടച്ചു. ഉടമയുടെ അപേക്ഷ പരിഗണിച്ച് 2027 ഫെബ്രുവരി 11 വരെ വാഹനത്തിന് എറണാകുളം എൻഫോഴ്സ്മെന്റ് ആർടിഒ താത്കാലിക ഉപയോഗാനുമതിയും നൽകി.

