തൃശ്ശൂരിൽ വാഹനാപകടം 8 പേർ മരിച്ചു
തൃശ്ശൂർ കയ്പമംഗലത്ത് ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിറകിൽ തമിഴ്നാട് രജിസ്ട്രേഷനുള്ള കാർ ഇടിച്ചാണ് ഇന്നലെ അർദ്ധ രാത്രിയിൽ അപകടം നടന്നത്
തൃശ്ശൂർ: കയ്പമംഗലത്ത് ദേശീയപാത 66-ൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ വൻ അപകടത്തിൽ 8 പേർ മരണപ്പെട്ടു. തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള കാറിലുണ്ടായിരുന്ന യാത്രക്കാരാണ് മരണപ്പെട്ടത്
ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിന് സമീപമുള്ള ഡൈവേർഷനിൽ വെള്ളിയാഴ്ച അർധരാത്രി 11:40 ഓടെയാണ് (സെപ്റ്റംബർ 4, 2026) ഈ ദാരുണ സംഭവം നടന്നത്.തമിഴ്‌നാട് ദിണ്ടിഗൽ PSNA എഞ്ചിനീയറിംഗ് കോളേജിലെ 7 വിദ്യാർത്ഥികളും കാർ ഡ്രൈവറുമാണ് അപകടത്തിൽ മരിച്ചത്. ഇതിൽ വിശ്വ (20), സൂര്യ (20), സന്തോഷ് (20), പ്രസന്ന, യുവസഞ്ജിത് (20) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഗുരുവായൂർ ഭാഗത്തുനിന്നും കോടുങ്ങല്ലൂരിലേക്ക് അതിവേഗത്തിൽ പോവുകയായിരുന്ന കാർ, റോഡരികിൽ അലക്ഷ്യമായി നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പുറകിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നിർമ്മാണം നടക്കുന്ന പാതയിൽ ആവശ്യത്തിന് മുന്നറിയിപ്പ് ബോർഡുകളോ സിഗ്നലുകളോ ഇല്ലാതെ ലോറികൾ പാർക്ക് ചെയ്തതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്ന് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ ഇപ്പോൾ തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

