എൽപിജി സിലിണ്ടർ ബുക്കിംഗ് നിയന്ത്രണങ്ങളിൽ ഇളവ്
പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഏർപ്പെടുത്തിയ രാജ്യത്തെ ഗാർഹിക എൽപിജി സിലിണ്ടർ ബുക്കിംഗ് നിയന്ത്രണങ്ങളിൽ കേന്ദ്രസർക്കാർ ഇളവ് വരുത്തി
ന്യൂഡല്‍ഹി: രാജ്യത്തെ ഗാര്‍ഹിക എല്‍പിജി സിലിണ്ടര്‍ ബുക്കിംഗ് നിയന്ത്രണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് വരുത്തി. നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ഇനി 25 ദിവസത്തെ ഇടവേളയില്‍ റീഫില്‍ ബുക്ക് ചെയ്യാം.
. ഗ്രാമങ്ങളില്‍ 45 ദിവസത്തെ ഇടവേള വേണമെന്ന നിബന്ധന നീക്കി.നിലവില്‍ നിലവില്‍ നഗരമേഖലകളില്‍ 25 ദിവസവും ഗ്രാമീണ മേഖലകളില്‍ 45 ദിവസവുമായിരുന്നു ബുക്കിങ് ഇടവേള. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം കേന്ദ്ര പെട്രോളിയം- പ്രകൃതിവാതക മന്ത്രാലയം നല്‍കി.
. നേരത്തെ 21 ദിവസമായിരുന്നു റീഫില്‍ ബുക്ക് ചെയ്യാനുളള കാലയളവ്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇത് 25 ദിവസമായി ഉയര്‍ത്തിയത്. പ്രതിസന്ധിയുടെ പേരില്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സബ്സിഡി എല്‍പിജി സിലിണ്ടറുകളുടെ എണ്ണവും കേന്ദ്ര സര്‍ക്കാര്‍ കുത്തനെ കുറച്ചിരുന്നു. ഒരു വര്‍ഷം ഉപഭോക്താക്കള്‍ക്ക് സബ്സിഡി നിരക്കില്‍ ലഭിച്ചിരുന്ന സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍ നിന്ന് നാലായാണ് ചുരുക്കിയത്.

